ന്യൂദല്‍ഹി: രാജ്യസഭ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസിന് രാജ്യസഭാ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ശാസന. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മന്മോഹന് സിങ്ങിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നത്.
‘ഇത് ശരിയായ രീതിയല്ല, ആരും തന്നെ മാപ്പു പറയുവാന്‍ പോകുന്നില്ല, സഭയില്‍ ഒന്നും തന്നെ സംഭവിക്കില്ല. ഈ പ്രസ്താവന ഇവിടെയല്ല വേണ്ടത്’ കോണ്‍ഗ്രസിനെ നായിഡു താക്കിത് ചെയ്തു. കോണ്‍ഗ്രസിന്റെ ബഹളം മൂലം രണ്ടുതവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്. ആദ്യം ശൂന്യവേളയില്‍ സഭയുടെ നടുത്തളത്തില്‍ കയറി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പിന്നീട് ചോദ്യോത്തരവേളയിലും ഇതേ കാര്യങ്ങള്‍ തന്നെ അരങ്ങേറി.
പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാകാന്‍ വെങ്കയ്യ നായിഡു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷാംഗങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചുപോകുവാനോ ബഹളം അവസാനിപ്പിക്കുവാനോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വെങ്കയ്യ നായിഡു ശക്തമായി പ്രതിപക്ഷത്തെ ശാസിച്ചത്. പാര്‍ലമെന്റില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ആരുടെയും മാപ്പ് പ്രതീക്ഷിക്കണ്ടായെന്നും നായിഡു പറഞ്ഞു.
തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു. ‘ഇത് പാര്‍ലമെന്റാണ്, ഇത് രാജ്യസഭയാണ്, ചോദ്യോത്തരവേള നിര്‍ത്തിവെക്കുന്ന പ്രശ്നമുദിക്കുന്നില്ല, സഭയെ അപഹാസ്യമാക്കരുത്. അത് തെറ്റായ സന്ദേശമായിരിക്കും നല്‍കുന്നത്’ നായിഡു പറഞ്ഞു. ഇതേ പ്രശ്നങ്ങള്‍ ലോക്സഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ഉണ്ടാക്കി. ആദ്യം 12മണിക്കും പിന്നീട് 2 മണിക്കും ലോക്സഭ നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: