ന്യൂദല്‍ഹി: കേന്ദ്രത്തിലെ അധികാര നഷ്ടത്തിന് ശേഷമുണ്ടായ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് കോണ്‍ഗ്രസ് കണ്ടെത്തിയ ഉത്തരമാണ് രാഹുല്‍ ഗുജറാത്തില്‍ പരീക്ഷിച്ചത്. ഹിന്ദു വോട്ടുകള്‍ ജാതികളായി വിഭജിക്കുക.
ബിജെപിയുടെ വിജയം കോണ്‍ഗ്രസ്സിന് നല്കുന്ന മറുപടി മറ്റൊന്നാണ്, വിഭാഗീയ രാഷ്ട്രീയം ചെലവാകില്ല. ജാതിനേതാക്കളെ അണിനിരത്തി തെരഞ്ഞെടുപ്പിനെ നേരിട്ടത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് വോട്ടും സീറ്റും വര്‍ധിച്ചതില്‍ ഹാര്‍ദിക്, അല്‍പേഷ്, ജിഗ്നേഷ് എന്നീ ജാതിനേതാക്കള്‍ക്ക് പങ്കില്ല. സൗരാഷ്ട്രയിലെ ഗ്രാമങ്ങളിലാണ് കോണ്‍ഗ്രസ് ബിജെപിയെ പിന്നിലാക്കിയത്. ഇവിടെ പട്ടേല്‍ വോട്ടുകള്‍ കോണ്‍ഗ്രസ്സിന് മറിഞ്ഞെന്നാണ് ബിജെപി വിരുദ്ധ മാധ്യമങ്ങളുടെ കണ്ടെത്തല്‍.
പട്ടേല്‍ വിഭാഗം ബിജെപിക്ക് എതിരായിരുന്നെങ്കില്‍ നഗരങ്ങളിലും ഇതേ മുന്നേറ്റം കോണ്‍ഗ്രസ് നടത്തേണ്ടിയിരുന്നതാണ്. അതുണ്ടായില്ല. സംവരണ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന, ഹാര്‍ദിക്കിന്റെ ഏറ്റവും വലിയ റാലികള്‍ക്ക് സാക്ഷ്യം വഹിച്ച സൂറത്തില്‍ 16ല്‍ 15 സീറ്റും ബിജെപിക്കാണ്. അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
പട്ടേല്‍ വോട്ടുകള്‍ സമാഹരിച്ചിരുന്നെങ്കില്‍
2014ല്‍ ബിജെപിക്ക് 59.1 ശതമാനം വോട്ടു ലഭിച്ചപ്പോഴും കോണ്‍ഗ്രസ്സിന് 32.8 ശതമാനം വോട്ടുണ്ടായിരുന്നു. ഇത് പ്രധാനമായും ഗ്രാമമേഖലകളില്‍ നിന്നായിരുന്നു. രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണത്തിലുണ്ടാകുന്ന സ്വാഭാവിക അസംതൃപ്തിയെ ഗ്രാമങ്ങളില്‍ കൂടുതല്‍ സ്വാധീനിക്കാന്‍ കോണ്ഗ്രസ്സിനായെന്നതാണ് വാസ്തവം. കാലങ്ങളായി ബിജെപിക്കൊപ്പമുള്ള പട്ടേല്‍ വോട്ടുകള്‍ കൂടി ഹാര്‍ദിക്കിന് സമാഹരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമായിരുന്നു. വിജയം നേടിയ അല്‍പേഷിനും ജിഗ്നേഷിനുമാണ് ജാതിരാഷ്ട്രീയം ഗുണം ചെയ്തത്.
പട്ടേല്‍ വോട്ടുകള്‍ക്കായുള്ള കോലാഹലം മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിനെതിരായ ധ്രുവീകരണമുണ്ടാക്കി. വനവാസി മേഖലകളില്‍ അഞ്ച് ശതമാനം വോട്ടുയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. വനവാസി വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള 37 സീറ്റുകളില്‍ 19ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് 15ഉം സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ട് സീറ്റുകളും നേടി.
മുസ്ലിം വോട്ടുകള്‍ നല്കുന്ന സൂചന
പട്ടേല്‍ വിഭാഗത്തിന്റെ സംരക്ഷകരായി അവകാശപ്പെട്ടത് മുസ്ലിം വോട്ടുകളിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. അഞ്ച് മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര് മാത്രമാണ് ജയിച്ചത്. കോണ്‍ഗ്രസ്സിന്റെ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ ശരാശരി വോട്ട് 64,598 ആണ്.
ഇതരസ്ഥാനാര്ത്ഥികളുടേത് 70,890ഉം. സംസ്ഥാനത്ത് മെച്ചപ്പെട്ടപ്പോഴും പൊതുവെ അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിനെ തുണച്ചില്ലെന്ന് ഇത് വ്യക്തമാക്കുന്നു. മുസ്ലിം വോട്ടുകള്‍ ഏറെയുള്ള ഗോധ്ര പത്ത് വര്‍ഷത്തിന് ശേഷം ബിജെപി തിരിച്ചുപിടിച്ചു. 203 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് ആകെയുണ്ടായിരുന്നത്. 1.06 ശതമാനമാണ് ഇവര്‍ക്ക് ആകെ ലഭിച്ചത്.
ഗുജറാത്തിലെ ജാതിരാഷ്ട്രീയം കോണ്‍ഗ്രസ്സിന്റെ പരീക്ഷണമായിരുന്നു. പതിറ്റാണ്ടുകളുടെ ജാതിരാഷ്ട്രീയത്തെ മോദിയുടെ വികസന രാഷ്ട്രീയത്തിലൂടെ ബിജെപി പരാജയപ്പെടുത്തിയെന്നാണ് ഗുജറാത്ത് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: