നെടുമങ്ങാട്: നെടുമങ്ങാട് മാര്‍ക്കറ്റില്‍ മാലിന്യകൂമ്പാരമൊരുക്കി നഗരസഭ. നഗരശുചീകരണത്തില്‍ നഗരസഭ അമ്പേപരാജയമെന്ന് ജനം. അധികൃതരുടെ അനാസ്ഥകാരണം മാര്‍ക്കറ്റിലും പരിസരങ്ങളിലും കയറാന്‍ കഴിയില്ല.
നെടുമങ്ങാട് പട്ടണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ന്ന വിപണശൃഖലയായ മത്സ്യമാര്‍ക്കറ്റിന്റെയും പച്ചക്കറിമാര്ക്കറ്റിന്റെയും ദുരവസ്ഥയാണിത്. ജനങ്ങളും കച്ചവടക്കാരും സഹികെട്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ മാറ്റിയിട്ട് മൂന്നുമാസം കഴിഞ്ഞു. മാലിന്യങ്ങളില്‍ നിന്ന് അറപ്പുളവാകുന്ന ഗന്ധമാണ് ഉയരുന്നത്. ചീഞ്ഞ മത്സ്യവും പച്ചക്കറികളും കെട്ടിക്കിടക്കുന്നതില്‍ ചവിട്ടാതെ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സാധിക്കില്ല. ലോറികളില്‍ ഇറക്കുന്ന മത്സ്യത്തിന്റെ ഗന്ധമുള്ള വെള്ളം പരിസരങ്ങളില്‍ കെട്ടികിടപ്പുണ്ട്. അതിരാവിലെ എത്തുന്ന ലോറികള്‍ മത്സ്യം ഇറക്കുന്നതും മെയിന്‍ റോഡിലാണ്. സ്ഥിരം മീന്‍വെള്ളം കെട്ടിനിന്ന് റോഡും തകര്‍ന്നു. ശുചീകരണകാര്യത്തില്‍ നിസംഗതകാട്ടുന്ന നഗരസഭ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഒടുക്കേണ്ട മാസവാടകയ്ക്ക് മുടക്കം വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും.
മാലിന്യങ്ങള്‍ മാറ്റാന്‍ നഗരസഭയ്ക്ക് സ്ഥലമില്ലെന്ന മുടന്തന്‍ ന്യായമാണ് അധികൃതര്‍ നിരത്തുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ അവരുടെ വാര്‍ഡുകളില്‍ മാലിന്യംകൊണ്ടുതള്ളുമെന്ന് ഭയന്ന് മൗനംപാലിക്കുകയാണെന്ന് സമീപവാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു. നിലവില്‍ ഒരു എച്ച്ഐ, രണ്ട് ജൂനിയര്‍ എച്ച്ഐമാര്‍, കുറേ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരാണ് ഉള്ളത്. ഇപ്പോള്‍ ഒരു എച്ച്ഐക്ക് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് സ്ഥലംമാറ്റമായി. എന്നാല്‍ പകരം ആരും എത്താത്തതിനാല്‍ മാറ്റം ലഭിച്ച എച്ച്ഐക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷങ്ങള്‍ മുടക്കി പുതുതായി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റിനുള്ളില്‍ പാദരക്ഷ ഉപയോഗിച്ച് ആര്‍ക്കും കടന്നുചെല്ലാന്‍ സാധിക്കില്ല. മിനുസ്സമുള്ള ടൈല്‍സുകള്‍ പാകിയാണ് തറ നിര്‍മ്മിച്ചിട്ടള്ളത്. ഐസ് വെള്ളം തറയില്‍വീണ് വഴുക്കലായി മാറിയിട്ടുണ്ട്. കാലൊന്നുതെന്നിയാല്‍ മത്സ്യംനിരത്താനായി നിര്‍മിച്ചിട്ടുള്ള സ്ലാബില്‍ തലയിടിച്ചുവീഴും. സമാനസംഭവം പലതവണ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു യുവതിയും ഒരു വൃദ്ധയും വഴുക്കിവീണു. സമീപത്തുനിന്നവര്‍ പിടിച്ചതിനാല്‍ അപകടം ഒഴിവായി. ഇവിടത്തെ വെള്ളത്തിന്റെ ഒഴുക്ക് കെട്ടിടത്തിന്റെ പുറകിലേക്ക് വലിയ പൈപ്പിട്ടാണ് വിടുന്നത്. പക്ഷേ പൈപ്പ് അടഞ്ഞ് മലിനജലം റോഡിലേക്കാണ് ഒഴുകുന്നത്. മാംസം വെട്ടുന്ന അവശിഷ്ടങ്ങളും പരിസരത്തു കൂട്ടിയിട്ടുണ്ട്. ദീര്‍ഘവീക്ഷണമില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തിയതെന്ന ആക്ഷേപവുമുണ്ട്.
മാര്‍ക്കറ്റില്‍ പ്രവേശിക്കേണ്ട പ്രധാനറോഡ് െൈകയേറി പച്ചക്കറി വില്‍ക്കുന്നതും ഗതാഗതതടസമുണ്ടാക്കുന്നു. ഇവര്‍ നഗരസഭ അനുവദിച്ച സ്ഥലത്തിരിക്കാതെ റോഡ് കൈയേറി ചാക്കുവിരിച്ച് ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണ് കച്ചവടം. പച്ചക്കറികളില്‍ അറിയാതെ സഞ്ചിതട്ടിയാല് തെറിവിളി കേള്‍ക്കേണ്ടിവരും. മാര്‍ക്കറ്റിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതും മാലിന്യനിര്‍മാര്‍ജനത്തിന് തടസമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: