തളിപ്പറമ്പ്: ചീമേനി പുലിയന്നൂരില്‍ റിട്ട.അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. സംഭവ ദിവസം കൊലയാളികള്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന മുഖം മൂടി പറശ്ശിനിക്കടവില്‍നിന്നും വാങ്ങിയതാണെന്ന് പോലീസ് സംഘത്തിന് തെളിവ് ലഭിച്ചു.
കൊലപാതകം നടന്ന വീട്ടില്‍ നിന്നും മുഖംമൂടിയുടെ ഒരുഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാനകിയുടെ ഭര്‍ത്താവ് മംഗലാപുരത്ത് ചികിത്സയിലുള്ള കൃഷ്ണന് മാസ്റ്ററും പ്രതികള്‍ മുഖംമൂടി ധരിച്ചതായി പോലീസിന് മൊഴിനല്‍കിയിരുന്നു.
കാര്‍ട്ടൂണ്‍ കഥാപാത്രമായ ഫാന്റത്തിന്റെ മുഖംമൂടിയോട് സാമ്യമുള്ള മുഖംമൂടി പറശ്ശിനിക്കടവ് ക്ഷേത്രപരിസരത്തെ കടകളില്‍ ലഭ്യമാണ്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ മറ്റ് കടകളിലൊന്നും ഇത്തരം മുഖമൂടികള്‍ വില്‍ക്കാറില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മുഖംമൂടിപറശ്ശിനിക്കടവില് വില്പനയുള്ളതായി അറിയുന്നത്. അവിയുള്ള ഒരു കടയില്‍ നിന്നും ഇത്തരം മുഖംമൂടി ചിലര്വാങ്ങിയതായും കടയുടമ മൊഴിനല്‍കിയിട്ടുണ്ട്.
വാങ്ങിയ ആളെ കണ്ടാല്‍ തിരിച്ചറിയുമെന്നും കടയുടമ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പറശ്ശിനിക്കടവില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തരെത്തുന്ന ഈ ക്ഷേത്രസങ്കേതത്തില്‍ നുറുകണക്കിന് സിസിടിവികള്‍ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിക്കുക എളുപ്പമല്ലെങ്കിലും പോലീസ് പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ട്. കൊലയാളിസംഘത്തെക്കുറിച്ച് ഇതുവഴി സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: