മട്ടന്നൂര്‍: ശിവപുരത്ത് സിപിഎം താലിബാനിസം. ബിജെപി നേതാക്കളെ കൂട്ടത്തോടെ വധിക്കാന്‍ ശ്രമം. അഞ്ച് നേതാക്കളെയാണ് കൊലക്കത്തിക്കിരയാക്കാന്‍ സിപിഎം താലിബാനിസ്റ്റുകള്‍ ശ്രമിച്ചത്. ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി (40) കര്‍ഷകമോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പുളുക്കുവന്‍ ഗംഗാധരന് (56), ബിജെപി മാലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.മോഹനന് (44), മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.അനീഷ് (36), മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.സുനില്‍കുമാര്‍ (34) എന്നിവരേയാണ് സിപിഎം ക്രിമിനല്‍ സംഘം ചൊവ്വാഴ്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ സുനില്‍കുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റുള്ളവരെ തലശ്ശേരി ഇനിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. മാലൂര്‍-ശിവപുരം റൂട്ടില്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് നേതാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ പല പ്രദേശങ്ങളില്‍ നിന്നായി മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ 60 ല്‍പ്പരം സിപിഎം ക്രിമിനല്‍ സംഘം തടഞ്ഞുനിര്‍ത്തി കാറിലുള്ളവരെ വലിച്ചിറക്കി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ആത്മരക്ഷാര്‍ത്ഥം ഓടിയ സുനില്‍കുമാറിനേയും പുളുക്കുവന്‍ ഗംഗാധരനേയും പിന്തുടര്ന്നെത്തിയ അക്രമിസംഘം സമീപത്തെ റബ്ബര്‍ തോട്ടത്തിലെത്തിയും അക്രമം തുടര്‍ന്നു. അനീഷിന്റെ കഴുത്തിലണിഞ്ഞ രണ്ടര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പണവും അക്രമികള്‍ കവര്‍ന്നു.
ശിവപുരം പടുപാറയില്‍ സംഘടിച്ചെത്തിയ സിപിഎം അക്രമിക്കൂട്ടം പ്രദേശത്ത് ബോംബെറിയുകയും ബിജെപി പ്രവര്ത്തകന് സി.കെ.പ്രജേഷിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ മാലൂര്‍ പോലീസ് അക്രമികളെ പിടികൂടുന്നതിന് പകരം മര്‍ദ്ദനമേറ്റ് അവശനിലയിലായ പ്രജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാലൂര്‍ സ്റ്റേഷനില്‍ എത്തിയ നേതാക്കള്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സിപിഎം നേതൃത്വം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം നേതാക്കളെ കൊലപ്പെടുത്താനായി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. കാര്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.
ശിവപുരം പടുപാറയില്‍ എതാനും ദിവസങ്ങളായി പല പ്രദേശങ്ങളില്‍ നിന്നും സിപിഎം ക്രിമിനല്‍ സംഘം സംഘടിച്ചെത്തി മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രദേശത്ത് ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം സംഘപരിവാര്‍ സംഘടനകളുടെ പതാകകളും മറ്റ് പ്രചരണ സാമഗ്രികളും നശിപ്പിക്കുക പതിവാണ്. ബിജെപി പ്രവര്ത്തകന് കരൂഞ്ഞിയിലെ സുനിലിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സിപിഎം ലോക്കല്‍ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും വിഭാഗീയത മറനീക്കി പുറത്ത് വരികയും പ്രവര്‍ത്തകരും നേതാക്കളും ചേരിതിരിഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. നേതൃത്വത്തിന്റെ മാടമ്പിത്തരത്തിന് മുന്നില്‍ വഴങ്ങാത്ത പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളില്‍ അണിചേരുന്നത് തടയാനായി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് അക്രമസംഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: