മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന തേര്‍വാഴ്ച പോലീസ് ഒത്താശയോടെയാണ് നടക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി പ്രസ്താവനയില്‍ പറഞ്ഞു. അക്രമകാരികളെ നിലയ്ക്കു നിര്‍ത്തേണ്ട പോലീസ് അവരുടെ ചങ്ങാത്തം സ്വീകരിക്കുന്ന കാഴ്ചയാണ് മട്ടന്നൂര്‍ മണ്ഡലത്തിലുളളത്. സിപിഎം നേതാക്കളുടെ ഇംഗിതത്തിനനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ തെളിവുകളാണ് മാലൂരില്‍ കണ്ടത്.
ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് സംസാരിച്ച് പുറത്തിറങ്ങി രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനിടയിലാണ് അക്രമിച്ചത്. നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നത് അക്രമിസംഘം എങ്ങിനെ അറിഞ്ഞു എന്നത് ദുരൂഹമാണ്. കണ്ണവം, ചുണ്ട, ചിറ്റാരിപറമ്പ്, വട്ടോളി, മുടപ്പത്തൂര്‍ ശിവപുരം എന്നിവിടങ്ങളില്‍ പോലീസ് സിപിഎം പ്രവര്‍ത്തകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നിഷ്പക്ഷ നീതി നിര്‍വ്വഹണം കണ്ണൂരില്‍ മരീചികയായി മാറിയിരിക്കുന്നു. പിണറായി പോലീസ് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പോലീസ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ വിടുപണി ചെയ്യുകയാണ്. സിപിഎമ്മിന് മാത്രമെ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളു എന്ന നിലപാടിലാണ് പോലീസ്. അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ കാക്കിക്കുള്ളില്‍ ചെങ്കൊടി തിരുകിയാണ് ചിലരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: