കുമളി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ വിവിധ സമ്മേളങ്ങളുമായി ബന്ധപ്പെട്ട് ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് ഫ്ളക്സ് ബോര്‍ഡുകളും നിശ്ചല ദൃശ്യകളും പ്രദര്‍ശിപ്പിക്കുന്നത് പതിവാകുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിക്കുന്ന നിശ്ചലദൃശ്യം അണക്കരയില്‍ പ്രദര്‍ശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഓഫീസിന്റെ മുമ്പിലാണ് ഇത്തരത്തില്‍ ഒരു നിശ്ചലദൃശ്യം വണ്ടന്മേട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പൊതുനിരത്തില്‍ ഉയര്‍ത്തിയത്. ഇതേ ഏരിയ കമ്മറ്റിയുടെ കീഴിലുള്ള ആനവിലാസം ലോക്കല്‍ സമ്മേളനത്തിലും സമാന ദൃശ്യം പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു.
ഒപ്പം വണ്ടന്മേട് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി യേശുക്രിസ്തുവിന്റെ ചിത്രം പാര്‍ട്ടി പോഷക സംഘടനയുടെ ആശംസകളോടെ ഇലക്ട്രിക് പോസ്റ്റില്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. ദേശീയ തലത്തില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ സംഭവം വര്‍ത്തയാക്കുകയും കത്തോലിക്ക സഭയിലെ മെത്രാന്മാര് ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് നെടുങ്കണ്ടം ഏരിയ സമ്മേളനവുമായി ബന്ധപെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ചത് വിവാദമായിരുന്നു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി എം.എം. മണിയും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടക്കുന്ന പരിപാടിയിലാണ് ഈ രീതിയില്‍ പ്രാധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെ അവഹേളിക്കുന്ന ചിത്രങ്ങള്‍ പാര്‍ട്ടി നിരത്തുന്നത്. ഇത്തരം നിയമ വിരുദ്ധ നടപടികള്‍ ഇവരുടെ അറിവോടെ ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ പോലും നടപടി സ്വീകരിക്കാന്‍ പോലീസ് ഉള്‍പ്പെടെ അധികാരികള്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: