ന്യൂദല്‍ഹി: ജനതാദള്‍ (യു) പിളര്‍പ്പില്‍ ശരത് യാദവിനൊപ്പംനിന്ന എം.പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് കൈമാറി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയുടെ ഭാഗമായതിനാല്‍ ബിജെപി രാഷ്ട്രീയം അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം.
യഥാര്‍ത്ഥ ജെഡിയു നിതീഷിന്റെ നേതൃത്വത്തിലുള്ളതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ നിയമപരമായി ബിജെപിക്കൊപ്പമുള്ള ജെഡിയുവിന്റെ പ്രതിനിധിയാണ് വീരേന്ദ്രകുമാര്‍. കേരളത്തില്‍ യുഡിഎഫിന്റെ വോട്ടിലാണ് വിജയിച്ചതെന്ന് വിശദീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യസഭാ അധ്യക്ഷനും അംഗീകരിച്ചില്ല. അവസരത്തിനൊത്ത് ഇരുമുന്നണികളിലും ഭാഗ്യം പരീക്ഷിക്കുന്ന വീരേന്ദ്ര കുമാറിന് എന്‍ഡിഎയ്ക്കൊപ്പമുള്ള പാര്‍ട്ടിയുടെ അംഗമായി തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാണ്. കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി രൂപീകരിച്ചാല്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന സാഹചര്യത്തില്‍ നിവൃത്തിയില്ലാതെയാണ് രാജി.
പുറത്താക്കിയാല്‍ അയോഗ്യതാ ഭീഷണി ഒഴിവാകുമെങ്കിലും നിതീഷ് ഇതിന് മുതിര്‍ന്നില്ല.
ഇടത് മുന്നണി ലക്ഷ്യമിട്ട് സിപിഎം നേതൃത്വവുമായുണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജിയെന്നും സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് ശേഷം യുഡിഎഫ് വിടാനുള്ള മുറവിളി പാര്‍ട്ടിക്കുള്ളിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് ഒരംഗത്തെ രാജ്യസഭയിലെത്തിക്കാന്‍ സാധിക്കില്ല. എല്‍ഡിഎഫിലൂടെ വീണ്ടും രാജ്യസഭയിലെത്താമെന്നാണ് വീരേന്ദ്ര കുമാറിന്റെ കണക്കുകൂട്ടല്‍. ഇത് സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ അവസരവാദം മറയ്ക്കാനാണ് ബിജെപി വിരുദ്ധ രാഷ്ട്രീയവും ആദര്‍ശവും പുറമേയ്ക്ക് പറയുന്നത്.
മുന്നണി ഏതെന്ന് തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടി നിലപാടെടുത്താല്‍ എല്‍ഡിഎഫിലേക്ക് പോകുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് പിന്തുണയോടെ രാജ്യസഭയിലെത്തുമോയെന്ന ചോദ്യം നിഷേധിക്കാതെ ആലോചിച്ചിട്ടില്ലെന്ന് മാത്രമായിരുന്നു മറുപടി. രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ച് തീരുമാനിക്കും. മന:സാക്ഷിക്കനുസരിച്ചാണ് രാജി. രാജ്യസഭാ സീറ്റ് ചെറിയ കാര്യമാണ്-അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: