കോഴിക്കോട്: കണ്ണൂരില്‍ വീണ്ടും സിപിഎം ഏകപക്ഷീയമായ അക്രമ പരമ്പര ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. ചെറിയ ഒരിടവേളക്ക് ശേഷം സമാധാന അന്തരീക്ഷത്തെ തകര്‍ത്തുകൊണ്ട് സിപിഎം അക്രമം പുനരാരംഭിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ ആറ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ആര്‍എസ്എസ് പൊന്ന്യം മണ്ഡല് കാര്യവാഹ് പ്രവീണ്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ബിജെപി മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി. രാജന്, കര്‍ഷക മോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് പി. ഗംഗാധരന്, ബിജെപി മട്ടന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുനി, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മോഹനന് എന്നിവരെ വാഹനം തടഞ്ഞുവെച്ച് വെട്ടിപരിക്കേല്‍പ്പിച്ചു. പേരാവൂര്‍ സിഐ മുമ്പാകെ പരാതി നല്കി തിരിച്ചുവരുന്നതിനിടയിലാണ് ശിവപുരത്ത് വെച്ച് ബിജെപി നേതാക്കള്‍ അക്രമിക്കപ്പെട്ടത്.
പേരാവൂര്‍ സ്റ്റേഷനില്‍ നിന്ന് നേതാക്കള്‍ പുറപ്പെട്ടു എന്ന വിവരം സിപിഎം ക്രിമിനല്‍ സംഘത്തിന് നല്‍കിയത് ആരാണെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടു. സിപിഎം അക്രമികള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് പോലീസിന്റേത്. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, കണ്ണൂര്‍ ഡിവൈഎസ്പി. പി. പി. സദാനന്ദന് എന്നിവര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്ന പരാതി പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പറഞ്ഞ കൂത്തുപറമ്പ് എസ്ഐ വിശ്വനാഥനെതിരെ പരാതി പറഞ്ഞിട്ടും നടപടിയില്ല. പ്രായപൂര്‍ത്തി എത്താത്ത നാലു ആര്‍എസ്എസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ച് പോലീസ് സ്റ്റേഷനുള്ളില്‍ സിപിഎം കൊടി കെട്ടിച്ച് ക്രൂര വിനോദവും നടപ്പാക്കിയ പോലീസുകാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല.
സിപിഎം ക്രിമിനല്‍ സംഘവും അവര്‍ക്ക് സഹായകരവും അനുകൂലവുമായ നിലപാടെടുക്കുന്ന പോലീസുമാണ് കണ്ണൂര്‍ ജില്ലയെ കുരുതിക്കളമാക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളെ കണ്ടെത്താനോ, പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിന് സിപിഎം മാത്രമായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: