തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രവും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും സംയുക്തമായി ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറിനു തുടക്കമായി.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള സെമിനാര്‍ നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ ഡോ.അശോക് ജി. മൊഡാക് ഉദ്ഘാടനം ചെയ്തു.
വൃക്ഷങ്ങള്‍ ജലസമൃദ്ധിയെക്കുറിച്ച് മനസ്സിലാക്കുന്നതുപോലെ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയ്ക്ക് സമഗ്രമായ മാനവികതയെക്കുറിച്ച് ബോധ്യം ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആനുകാലിക സംഭവങ്ങള്‍ നോക്കിയാല്‍ ദീനദയാലിന്റെ ദീര്‍ഘവീക്ഷണം പ്രസക്തമാണ്. അദ്ദേഹം നമ്മുടെ പ്രചോദനങ്ങള്‍ക്ക് ചിറകുകള് നല്കി. ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആത്മീയത പ്രാബല്യത്തില്‍ വരുത്തണം. സോവിയറ്റ് യൂണിയനും ക്യാപ്പിറ്റലിസവും തകര്‍ന്നടിഞ്ഞു. ഇന്ന് ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും തിരസ്കരിച്ച പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളുടെ അഭയകേന്ദ്രമായി കേരളം മാറിയെന്നും അവിടെയാണ് ഏകാത്മമാനവദര്‍ശനം എന്ന വീക്ഷണത്തിന് പ്രസക്തിയെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഒ. രാജഗോപാല്‍ എം എല്‍എ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസിന്റെ അധ്യക്ഷത വഹിച്ചു.
ഭാരതീയ വിചാരകേന്ദ്രം അക്കാഡമിക് ഡീന്‍ ഡോ. കെ. എന്‍. മധുസൂദനന്‍പിള്ള, വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ”വ്യക്തി, സമൂഹം,സൃഷ്ടി, ഈശ്വരന്, എന്നിവയിലെ ദീനദയാല്‍ ഉപാദ്ധ്യായയുടെ വീക്ഷണം’ എന്ന വിഷയത്തില്‍ ബിലാസ്പൂര്‍ ഗവ. കോളേജ് രാഷ്ട്രമീമാംസ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുരേഷ്കുമാര്‍ സോണി പ്രബന്ധം അവതരിപ്പിച്ചു. സെമിനാര്‍ നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: