തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും തങ്ങള്‍ക്ക് നേരെ ഉയരുന്ന സാമ്പത്തിക അഴിമതികളെ തടുത്ത് നിര്‍ത്താനും സര്‍ക്കാരുകള്‍ വിജിലന്‍സിനെ ഉപയോഗിക്കും. ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യവും നല്‍കും. കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതോടെ കൊണ്ടുനടന്നവര്‍ തന്നെ കഴുത്ത് ഞെരിക്കുന്ന അവസ്ഥയാണ് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസിന്റേത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ജേക്കബ് തോമസ് ജനശ്രദ്ധ ആകര്‍ഷിച്ച് തുടങ്ങിയത്. വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസ് പാറ്റൂര്‍ ഫ്ളാറ്റ് അഴിമതി കേസില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടായി. ബാര്‍ക്കോഴക്കേസില്‍ നടപടി സ്വീകരിച്ചതോടെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തേക്ക് തട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫ്ളാറ്റുകള്ക്കതിരെ നടപടി സ്വീകരിച്ച് സര്‍ക്കാരുമായി വീണ്ടും ഉടക്കി. അതിനിടെ ജേക്കബ് തോമസിന് ലഭിക്കേണ്ട വിജിലന്‍സ് മേധാവി സ്ഥാനം ചട്ടങ്ങള്‍ മറികടന്ന് ശങ്കര്‍ റെഡ്ഡിക്ക് നല്കി. ജേക്കബ് തോമസിനെ പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ എംഡിയാക്കി വീണ്ടും ഒതുക്കി. ഈസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മാനനഷ്ടക്കേസ് നല്കാന് അനുമതി ചോദിച്ച് ചീഫ് സെക്രട്ടറിക്ക് കത്തും നല്കി ജേക്കബ് തോമസ് മാതൃകയായി. ഇതെല്ലാം സിപിഎം ശരിക്കും ആയുധമാക്കി.
തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാര്‍ ആദ്യം നടത്തിയ സുപ്രധാന തീരുമാനമായിരുന്നു ജേക്കബ് തോമസിനെ വിജലന്‍സ് മേധാവിയാക്കിയത്. അഴിമതി തടയാന്‍ ചുവപ്പും മഞ്ഞയും കാര്‍ഡുകളും വിസിലുമായി ജേക്കബ് തോമസ് കളിക്കളത്തിലിറങ്ങി. ഒരുവിധമുള്ള ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാം വിസിലടിച്ച് കാര്‍ഡുകള്‍ മാറി മാറി കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. വലിയകുഴപ്പമില്ലാതെ കളിതുടരുമ്പോഴാണ് ഇ.പി. ജയരാജനെതിരെ ബന്ധുനിയമന വിവാദം ഉയരുന്നത്. ഒട്ടും മടിച്ചില്ല, ജയരാജനെതിരെ ചുവപ്പുകാര്‍ഡ് തന്നെ കാണിച്ചു. ആദ്യം പ്രോത്സാഹിപ്പിച്ചെങ്കിലും പാര്‍ട്ടി എതിരായതോടെ പിണറായി തന്നെ ചുവന്നകാര്ഡും വിസിലും പിടിച്ചുവാങ്ങി ഇറക്കി വിട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 60 ദിവസത്തോളം അവധിയിലുമായി.
അപ്പോഴാണ് അഴമതിക്കെതിരെ തൂലിക പടവാളാക്കി ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എഴുതിയത്. അനുമതി ഇല്ലാതെ പുസ്തകം എഴുതിയതിന് നടപടി ശുപാര്‍ശയുണ്ടായി. അവധി തുടരുന്നത് വിവാദമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന ഐഎംജി ഡയറകട്റാക്കി പിണറായി സര്‍ക്കാരും ജേക്കബ് തോമസിനെ ഒതുക്കി.
അങ്ങനെയിരിക്കെയാണ് സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയത്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് വിളിച്ചുപറഞ്ഞു. അഴിമതിക്കാര്‍ ഒറ്റക്കെട്ടും അവര്‍ക്ക് അധികാരവുമുണ്ട്.
അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി 51 വെട്ടു വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭീതി ഉണ്ടായാല്‍ പിന്നെ ഒരു വിസില്‍ ബ്ളോവറും ഉണ്ടാകില്ല. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം. എത്രപേരെ കാണാതായെന്ന കാര്യത്തില്‍ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
51 വെട്ടിന്റെ കാര്യം മിണ്ടാന്‍ പാടില്ലെന്ന് ജേക്കബ് തോമസിന് അറിയില്ലായിരുന്നു. ഇത്രയും ആയതോടെ പിണറായി സര്‍ക്കാര്‍ ഒറ്റവെട്ടില്‍ കാര്യം തീര്‍ത്തു. ഡിജിപി തസ്തികയിലുള്ള ഉദ്യോഗസ്ഥന് ആദ്യമായി സസ്പെന്ഷന് നല്കി പിണറായി സര്‍ക്കാര്‍ ചരിത്രവും സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: