തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിന് ആദ്യം ആവശ്യപ്പെട്ടത് 422 കോടി. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖ പ്രകാരമായിരുന്നു ഇത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദനത്തിലെ ആവശ്യം 1,843 കോടിയുടെ പാക്കേജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത് 7,380 കോടിയുടെ പാക്കേജും. പ്രധാനമന്ത്രിക്കു പ്രതിപക്ഷം നല്കിയ നിവേദനത്തിലെ ആവശ്യം 2,000 കോടിയുടെ പാക്കേജ്. ലത്തീന്‍ കത്തോലിക്ക സഭയുടെ ആവശ്യം 3,500 കോടിയും.
പാക്കേജിലെ തുകയുടെ കയറ്റം ലേലംവിളി പോലെയാണ്. വ്യക്തമായ കണക്കുകളോ പദ്ധതികളോ ഇല്ലാതെ വെറുതെ കേന്ദ്രത്തോട് കോടികള്‍ ആവശ്യപ്പെടുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. കേന്ദ്രം എത്ര കൊടുത്താലും കുറഞ്ഞുപോയി എന്നു വരുത്താനുള്ള തന്ത്രവും ഇതിനു പിന്നിലുണ്ട്. മാനദണ്ഡപ്രകാരം പരമാവധി കിട്ടാവുന്നത് 422 കോടിയാണെന്ന് സര്‍ക്കാരിനറിയാം. അതു കിട്ടണമെങ്കില്‍ത്തന്നെ ഏറെ നടപടിക്രമങ്ങളമുണ്ട്. എന്നിരിക്കെയാണ് മുഖ്യമന്ത്രി 1,843 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ച് ആഭ്യന്തര മന്ത്രിയെ കണ്ടത്. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം തയാറാക്കിയതും മന്ത്രിസഭ അംഗീകരിച്ചതുമായ പാക്കേജായിരുന്നു ഇത്.
ഇടക്കാല (ആറു വര്‍ഷം), ദീര്‍ഘകാല (പത്തു വര്‍ഷം) പദ്ധതികള്‍ക്കുള്ള സഹായത്തിന് തരംതിരിച്ചാണ് തുക ആവശ്യപ്പെട്ടത്. ഹ്രസ്വകാല സഹായത്തിന് 256 കോടിയും, ഇടക്കാല സഹായത്തിന് 792 കോടിയും ദീര്‍ഘകാലസഹായമായി 795 കോടിയും ഉള്‍പ്പെടെ 1,843 കോടി.
രക്ഷാപ്രവര്‍ത്തനവും അടിയന്തര സഹായവും, ഭവനമേഖല, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, സാമൂഹ്യക്ഷേമം, തീരദേശ പൊലീസ്, വിനോദസഞ്ചാരം, ദുരന്ത മുന്നറിയിപ്പ്, റോഡുകളും പാലങ്ങളും, ജലവിതരണ പദ്ധതികള്‍, കടലെടുപ്പും കടല്‍ഭിത്തിയും, വൈദ്യുതി മേഖല, തുറമുഖങ്ങളും ഫിഷ്ലാന്‍ഡിങ് സെന്ററുകളും തുടങ്ങിയ വിഭാഗങ്ങളിലായി തരംതിരിച്ചാണ് മൂന്നു ഘട്ടങ്ങളായി പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പട്ടത്.
പത്തു ദിവസത്തിനു ശേഷം പ്രധാനമന്ത്രിക്കു മുന്നില്‍ പാക്കേജ് അവതരിപ്പിച്ചപ്പോള്‍ 1,843 കോടി 7,340 കോടിയായി, നാലിരട്ടി വര്‍ധന. തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റില്‍ പൊതുജനാരോഗ്യത്തിനായി മാറ്റിവച്ചതിനേക്കാള്‍ (6,998 കോടി) കൂടിയ തുകയാണ് പാക്കേജായി ആവശ്യപ്പെട്ടിരിക്കുന്നത് എന്നറിയുമ്പോഴേ അനൗചിത്യം മനസിലാകൂ. ബജറ്റില്‍ കൃഷിക്കും ജലസേചനത്തിനുമായി 5,000 കോടിയാണ് വകയിരുത്തിയിരിക്കുന്നതെന്നോര്ക്കുക.
പുലബന്ധമില്ലാത്ത കാര്യങ്ങള്‍ക്കും വേണം പണം
പ്രധാനമന്ത്രിക്ക് നല്കിയ പാക്കേജില്‍ ദുരന്തവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ക്കും കോടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷിക മേഖല (50 കോടി), ക്ഷീരമേഖല (75 കോടി), ടൂറിസം (അഞ്ച് കോടി) തുടങ്ങി നിരവധി കാര്യങ്ങളാണ് പദ്ധതിയില്‍ പെടുത്തിയിരിക്കുന്നത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചപ്പോഴും ഇതേപോലെയായിരുന്നു. സാധാരണ ഇത്തരം ദുരിതങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. പക്ഷേ ഇവിടെ 10 ലക്ഷം പ്രഖ്യാപിച്ചു. അത് കുറവാണെന്ന ആവശ്യം വന്നപ്പോള്‍ 20 ലക്ഷമായി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: