കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെയുള്ള മൊഴികള്‍ ചോര്‍ന്നതില്‍ ദുരൂഹത. സിനിമാ മേഖലയിലെ ഏഴോളം പ്രമുഖരുടെ രഹസ്യമൊഴികളാണ് രണ്ടു ദിവസങ്ങളിലായി പുറത്തുവന്നത്. നടന് ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബര്‍ 22ന് പോലീസ് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുന്വൈരാഗ്യമുണ്ടായിരുന്നതായാണ് മൊഴികളില്‍ നിന്നുള്ള സൂചന. മിക്ക മൊഴികളും കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങളില്‍ ദിലീപിന് എതിരായേക്കും. എന്നാല്‍, മൊഴികള്‍ ചോര്‍ന്നതിലെ ദുരൂഹത തുടരുന്നു. കേസിന്റെ തുടക്കം മുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്താകുന്നത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പായി കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വാട്സ്ആപ്പില്‍ പ്രചരിച്ചിരുന്നു.
നടിക്കെതിരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പോലീസ് തയാറാക്കിയ റിമാന്‍ഡ് അപേക്ഷയിലെ നിര്‍ണായക തെളിവുകളാണ് വാട്സ്ആപ്പിലൂടെ ചോര്‍ന്നത്. നടി പ്രതികള്‍ക്കെതിരെ പോലീസിന് നല്കിയ മൊഴിയും വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് കുറ്റപത്രം സമര്‍പ്പിച്ച സമയത്ത് പോലീസ് മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ദിലീപ് അങ്കമാലി കോടതിയില്‍ പരാതി നല്കി.
എന്നാല്‍, ആരോപണം പോലീസ് നിഷേധിച്ചു. ഫോട്ടോസ്റ്റാറ്റ് പകര്‍ത്താന്‍ നല്‍കിയപ്പോഴാവാം കുറ്റപത്രം ചോര്‍ന്നതെന്ന വാദം പോലീസിനെ പരിഹാസ്യരാക്കി. മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചത് യഥാര്‍ത്ഥ കുറ്റപത്രമല്ലെന്നാണ് പോലീസിന്റെ വാദം.പുറത്തുവന്ന മൊഴികളുടെ ഉറവിടത്തെപ്പറ്റി ഇനിയും വ്യക്തതയില്ല. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്, നടനും എംഎല്‍എയുമായ മുകേഷ്, സംവിധായകന് ശ്രീകുമാര്‍ മേനോന് എന്നിവരുടെ മൊഴികളാണ് പുറത്തുവന്നത്.
നേരത്തെ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്, സംയുക്ത വര്‍മ്മ, റിമി ടോമി എന്നിവരുടെ മൊഴികള്‍ പുറത്തായിരുന്നു. ആക്രമിക്കപ്പെട്ട നടി ഉള്ളതും, ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്ത് പറയുന്നയാളാണെന്നാണ് കാവ്യയുടെ മൊഴി.
ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് നടിയും കാരണമായിട്ടുണ്ടെന്നും കാവ്യയുടെ മൊഴിയില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപ് അറിഞ്ഞത് പിറ്റേന്നു രാവിലെയാണെന്നാണ് കാവ്യ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: