റോത്തക്ക്: ആദ്യ രണ്ട് ദിവസവും ഇഴഞ്ഞുനീങ്ങിയ കേരള എക്സ്പ്രസിന് ദേശീയ സ്കൂള്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ വേഗം കൂടി. ഇന്നലെ നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും കേരള താരങ്ങള്‍ സ്വന്തമാക്കി. ഇതോടെ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി കേരളത്തിന്റെ സമ്പാദ്യം.
പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ്, പോള്‍വോള്‍ട്ടില്‍ നിവ്യ ആന്റണി എന്നിവര്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ടി.പി. അമലും പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലും കേരളം പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ എന്‍. അനസും 800 മീറ്ററില്‍ ആദര്‍ശ് ഗോപിയും വെള്ളി നേടിയപ്പോള്‍ 100 മീറ്ററില്‍ നിബിന് ബൈജുവും പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആര്ഷബാബുവും വെങ്കലം സ്വന്തമാക്കി.
അതേസമയം പോയിന്റ് പട്ടികയില്‍ ഹരിയാനയാണ് മുന്നില്‍. നാല് വീതം സ്വര്‍ണ്ണവും അഞ്ച് വെങ്കലവുമടക്കം 42 പോയിന്റ്. രണ്ടാമതുള്ള കേരളത്തിന് 38 പോയിന്റാണുള്ളത്. ഒരു സ്വര്‍ണ്ണവും നാല് വെള്ളിയുമടക്കം 20 പോയിന്റുമായി തമിഴ്നാട് മൂന്നാമത്. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.25 സെക്കന്റില്‍ പറന്നെത്തിയാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ അപര്‍ണ റോയ് പൊന്നണിഞ്ഞത്. 2015-ല്‍ കേരളത്തിന്റെ തന്നെ ഡൈബി സെബാസ്റ്റിയന് സ്ഥാപിച്ച 14.36 സെക്കന്റിന്റെ റെക്കോര്‍ഡാണ് അപര്‍ണ്ണയുടെ റെക്കോര്‍ഡില്‍ പഴങ്കഥയായത്. ഈയിനത്തില്‍ മത്സരിച്ച മറ്റൊരു മലയാളി അപര്‍ണ നായര്‍ അഞ്ചാമത്.
പോള്‍വോള്‍ട്ടില്‍ മരിയ ജെയ്സന്റെ പേരിലുള്ള റെക്കോര്‍ഡാണ് നിവ്യയുടെ കുതിപ്പില്‍ പഴങ്കഥയായത്. ഇന്നലെ 3.60 മീറ്റര്‍ ഉയരം താണ്ടിയാണ് പാലക്കാട് കല്ലടി സ്കൂളിലെ നിവ്യ ആന്റണി റെക്കോര്‍ഡ് സ്വര്‍ണ്ണമണിഞ്ഞത്. 2015-ല്‍ മരിയ ജെയ്സണ്‍ 3.50 മീറ്റര്‍ ചാടിയതായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഈയിനത്തില്‍ വെങ്കലം നേടിയ ആര്‍ക്ഷ ബാബുവും പാലക്കാട് കല്ലടി സ്കൂളിന്റെ താരമാണ്.
ലോങ്ജമ്പില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ അമലും അനസും പാലക്കാട് പറളി സ്കൂളിന്റെ താരങ്ങളാണ്. 800 മീറ്ററില്‍ വെങ്കലം നേടിയ ആദര്‍ശ് ഗോപി കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
അതേസമയം കേരളത്തിന് ലഭിച്ച ഒരു വെങ്കലം റദ്ദാക്കി. പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് മൂണ്ടൂര്‍ സ്കൂളിലെ സി.കെ. ശ്രീജ നേടിയ വെങ്കലമാണ് റദ്ദാക്കിയത്.
മത്സരത്തില്‍ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് സംഘാടകര്‍ മെഡല്‍ തിരിച്ചെടുത്തത്. അവസാനലാപ്പ് പൂര്‍ത്തിയാക്കാതെ ശ്രീജ മത്സരം അവസാനിപ്പിച്ചെന്ന മഹാരാഷ്ട്ര താരത്തിന്റെ പരാതിയിന്മേലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: