കണ്ണൂര്‍: ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലും ഘടിപ്പിച്ച സ്റ്റീല്‍ പൈപ്പുകള്‍ കൊണ്ട് നിര്‍മിച്ച ക്രാഷ് ഗാര്‍ഡുകള്‍, അധികമായി പിടിപ്പിച്ചിരിക്കുന്ന ഹോണുകള്‍, ലൈറ്റുകള്‍ മുതലായവ 31ന് മുമ്പായി നീക്കം ചെയ്യണമെന്ന് കണ്ണൂര്‍ ആര്.ടി.ഒ അറിയിച്ചു. 31ന് ശേഷം ഇവ ഘടിപ്പിച്ചു സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ പെര്മിറ്റിന്മേല് നടപടി സ്വീകരിക്കുമെന്നും സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്യുമെന്നും അറിയിച്ചു. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അപകടം ഉണ്ടാവുന്ന രീതിയില്‍ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ക്രാഷ് ഗാര്‍ഡുകള്‍ പിടിപ്പിച്ച 20 ഓട്ടോറിക്ഷകള്‍ക്കും 10 സ്വകാര്യ വാഹനങ്ങള്‍ക്കും എതിരെ ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ ബുധനാഴ്ച നടത്തിയ വാഹന പരിശോധനയില്‍ നടപടി സ്വീകരിച്ചു.
വാഹന പരിശോധനയില്‍ 110 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 70,000 രൂപ പിഴ ഈടാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 15 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്കി. ലൈസന്‍സില്ലാത്ത 20 പേര്‍ക്കെതിരെയും ഇന്‍ഷൂറന്‍സില്ലാത്ത 10 പേര്‍ക്കെതിരെയും ഹെല്‍മെറ്റില്ലാത്ത 10 പേര്‍ക്കെതിരെയും നികുതി അടയ്ക്കാത്ത അഞ്ച് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
വാഹന പരിശോധനയ്ക്ക് ജോയിന്റ് ആര്‍ടിഒ അബ്ദുല്‍ ഷുക്കൂര്‍, എംവിഐ സനീഷന്, എഎംവിഐമാരായ അജ്മല്‍ ഖാന്, ശ്രീനിവാസന്, രാജേഷ് കോറോത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: