കട്ടക്ക്: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 93 റണ്‍സിന്റെ ഉജ്ജ്വലവിജയമാണ് രോഹിത്തിന്റെ ടീം ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 16 ഓവറില്‍ 87 റണ്‍സിന് ഓള് ഔള്ട്ടായി. ട്വന്റി 20യിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ത്യ നേടിയത്.
നാല് പേര് മാത്രം രണ്ടക്കം കടന്ന ലങ്കന്‍ ഇന്നിങ്സില്‍ 23 റണ്‍സെടുത്ത ഉപുല്‍ തരംഗ യാണ് ടോപ് സ്കോറര്‍. പെരേര (19), ഡിക്ക്വെല്ല (13), ചമീര (12) എന്നിവരും രണ്ടക്കം കടന്നു. നാല് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹല്‍, മൂന്നെണ്ണം സ്വന്തമാക്കിയ ഹാര്‍ദിക് പാണ്ഡ്യ, രണ്ടെണ്ണം വീഴ്ത്തിയ കുല്‍ദീപ് യാദവ് എന്നിവരാണ് ലങ്കയെ തകര്‍ത്തത്.വിശ്രമം അനുവദിക്കപ്പെട്ട ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലും ഭുവനേശ്വര്‍ കുമാറിന് പകരം ജയദേവ് ഉനദ്കതും ഇന്ത്യക്കായി ഇറങ്ങി. മലയാളി താരം ബേസില്‍ തമ്പി ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ അരങ്ങേറ്റം കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 180 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (61), ധോണിയുടെയും (39 നോട്ടൗട്ട്), മനീഷ് പാണ്ഡെയുടെയും (പുറത്താകാതെ 32) ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ കണ്ടെത്തിയത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
ഒന്നാം വിക്കറ്റില്‍ ഇവര്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മ്മയെ ചമീരയുടെ കൈകളിലെത്തിച്ച് ആഞ്ചലോ മാത്യൂസാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 13 പന്തില്‍ 17 റണ്‍സായിരുന്നു രോഹിത്തിന്റെ സംഭാവന. ഇതിനിടെ രോഹിത് ട്വന്റി 20യില്‍ 1500 റണ്‍സും തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. കോഹ്ലിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. വ്യക്തിഗത സ്കോര്‍ 15-ല്‍ എത്തിയപ്പോഴാണ് രോഹിത് 1500 റണ്‍സ് തികച്ചത്.
രോഹിത് പുറത്തായശേഷം ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ലോകേഷ് ഇന്ത്യന്‍ സ്കോര്‍ 12.2 ഓവറില്‍ 100 കടത്തി. പിന്നാലെ ശ്രേയസ് അയ്യര്‍ മടങ്ങി. 20 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത അയ്യരെ പ്രദീപിന്റെ പന്തില്‍ ഡിക്ക്വെല്ല പിടികൂടി. അധികം കഴിയും മുന്‍പേ തിസാര പെരേരയുടെ പന്തില്‍ ലോകേഷ് രാഹുല്‍ ബൗള്‍ഡായി. ഏഴു ഫോറും ഒരു സിക്സുമുള്‍പ്പെടെ 48 പന്തില്‍ 61 റണ്‍സ് നേടിയാണ് രാഹുല്‍ കൂടാരം കയറിയത്. സ്കോര്‍: 14.3 ഓവറില്‍ മൂന്നിന് 112. പിന്നീടാണ് ധോണിയും മനീഷ് പാണ്ഡെയും ഒത്തുചേര്‍ന്നത്.
അപരാജിതമായ നാലാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യന്‍ സ്കോര്‍ 180-ല്‍ എത്തിയത്. 22 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം ധോണി 39 റണ്‍സും മനീഷ് പാണ്ഡെ 18 പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്സറുമടക്കം 32 റണ്‍സും നേടി. ലങ്കയ്ക്കായി എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: