കണ്ണൂര്‍: വിദ്യാര്‍ഥികളിലെ ശാസ്ത്ര താല്പര്യം വളര്‍ത്തിയെടുക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രബോധം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും സയന്‍സ് പാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷനല്‍ സയന്‍സ് ഫെസ്റ്റില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളുമുള്പ്പെടെ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പറഞ്ഞു. ശാസ്ത്രം ജനങ്ങള്‍ക്കു വേണ്ടി എന്ന സന്ദേശവുമായി ഫെബ്രുവരി രണ്ട് മുതല്‍ 12 വരെ കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടത്തുന്ന ശാസ്ത്ര മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ ട്രയിലര്‍ യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ശാസ്ത്രസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകള്‍, ശാസ്ത്ര സംഘടനകള്‍, അദ്ധ്യാപകര്‍, ശാസ്ത്രകാരന്മാര് തുടങ്ങിയവര്‍ ഫെസ്റ്റില്‍ പങ്കെടുക്കും. ശാസ്ത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം ആധുനിക ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് സെമിനാറുകള്‍, ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ശാസ്ത്ര സിനിമാപ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും ഒരുക്കും. സ്കൂള്‍ ശാസ്ത്ര മേളയില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവച്ച മികച്ച ശാസ്ത്രകണ്ടുപിടുത്തങ്ങളും ഫെസ്റ്റില്‍ അവതരിപ്പിക്കും. ഇതിനു പുറമെ സ്വന്തമായി പുതിയ കണ്ടെത്തലുകള്‍ നടത്തിയവര്‍ക്ക് അത് അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളില്‍ നിശ്ചലദൃശ്യങ്ങള്‍, സ്കൂളുകളിലെ ശാസ്ത്രപാഠ മാതൃകകള്‍, വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളുടെയും സ്റ്റാളുകള്‍, അക്വേറിയം, 3ഡി-4ഡി തീയേറ്റര്‍, മിനി പ്ലാനറ്റേറിയം, ശാസ്ത്ര ഗെയിമുകള്‍, ശാസ്ത്ര മാജിക്കുകള്‍ തുടങ്ങിയവ സജ്ജീകരിക്കും. 50 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് ഫെസ്റ്റിനായി നീക്കിവച്ചിരിക്കുന്നതെന്നും ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ശാസ്ത്രപരിപാടിയായി ഇതിനെ മാറ്റിയെടുക്കാനാണ് ശ്രമമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സയന്‍സ് പാര്‍ക്ക് ഡയരക്ടര്‍ എ.വി.അജയ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: