കണ്ണൂര്‍: താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ,ശൈലജ പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി ആരംഭിച്ച മാത്തിലിലെ കാങ്കോല്‍-ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബ ഡോക്ടര്‍ സങ്കല്‍പ്പത്തില്‍ മികച്ച ചികിത്സ ഇവിടെ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നല്ല പെരുമാറ്റം ജീവനക്കാരില്‍ നിന്നുണ്ടാകണം. രോഗീ സൗഹൃദമായ അന്തരീക്ഷത്തില്‍ കുടുംബത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയണം. ജീവിത ശൈലീ രോഗങ്ങള്‍, വിഷാദ രോഗം എന്നിവ തുടക്കത്തിലേ കണ്ടുപിടിക്കാന്‍ ഈ കുടുംബാരോഗ്യ കേന്ദ്രം വഴി കഴിയും. ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രം താലൂക്കാശുപത്രികളിലേക്കോ ജില്ലാ ആശുപത്രികളിലേക്കോ പോയാല്‍ മതിയാകും. കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി 76 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി ചികിത്സാചെലവ് പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറച്ചതും ആയുര്‍ദൈര്‍ഘ്യം കൂട്ടിയതും ഇവിടത്തെ സാമൂഹിക- ആരോഗ്യ പരിഷ്കരണങ്ങളാണ്. എങ്കിലും പല രോഗങ്ങളും തിരിച്ചുവരുന്നത് ആശങ്കാ ജനകമാണ്. അതിനാല്‍ ഇവയെല്ലാം പ്രാഥമിക തലത്തില്‍ തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്, പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ, വൈസ് പ്രസിഡന്റ് കെ.എം.ബാലകേശവന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.ജാനകി ടീച്ചര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ് എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ സഹായവും സി.കൃഷ്ണന് എംഎല്‍എയുടെ ഫണ്ടിനും പുറമെ ജനകീയ സഹകരണത്തോടെയാണ് കാങ്കോല്‍-ആലപ്പടമ്പ കുടുംബാരോഗ്യ കുടുംബാരോഗ്യ കേന്ദ്രം പണിതത്. വാഹന പാര്‍ക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, പുതിയ കെട്ടിടം എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: