ന്യൂദല്‍ഹി: പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപിയുടെ ചരിത്ര വിജയം ഓര്‍മ്മിപ്പിച്ച് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരയുടെ കാലത്ത് കോണ്‍ഗ്രസ് 18 സംസ്ഥാനങ്ങളാണ് ഭരിച്ചത്. ഇപ്പോള്‍ 19 സംസ്ഥാനങ്ങളില്‍ എന്‍ഡിഎയാണ്. ഇന്ദിരയുടെ കാലത്തെ നമ്മള് മറികടന്നു. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കെ മറ്റൊരു പാര്‍ട്ടിയും ഇപ്പോള്‍ ബിജെപിയുടേത് പോലെ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയിട്ടില്ല. മോദി പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രതിപക്ഷത്തിന്റെ നിഷേധാത്മക പ്രചാരണത്തെ അവഗണിച്ച് ഭാവിവിജയങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കണം. തോറ്റിട്ടും വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ പരിഹാസ്യമായ പ്രകടനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പാര്‍ട്ടിയുടെ മുഴുവന്‍ തലങ്ങളിലും യുവാക്കളെ വളര്‍ത്തണമെന്നും തന്നേക്കാള്‍ 14 വയസ്സിന് ചെറുപ്പമായ അമിത് ഷായുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും അനുഭവിച്ച ത്യാഗങ്ങള്‍ വിവരിക്കുമ്പോള്‍ പലതവണ പ്രധാനമന്ത്രിയുടെ കണ്ണുനിറഞ്ഞു. പാര്‍ട്ടിയിലെ തന്റെ ആദ്യ ദിനങ്ങള്‍ വിവരിച്ച മോദി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് മുന്‍ പ്രധാനമന്ത്രി വാജ്പേയ് തന്നെ വ്യക്തിപരമായി അഭിനന്ദിച്ചതും ഓര്‍ത്തെടുത്തു.
ഗുജറാത്തില്‍ ജനസംഘം കെട്ടിപ്പടുക്കാന്‍ പ്രയത്നിച്ച മകരന്ദ് ദേശായി, അരവിന്ദ് മണിയാര്‍, വസന്തറാവു ഗജേന്ദ്രഗഡ്കര്‍ തുടങ്ങിയവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. പാര്‍ലമെന്റിലെ ബാലയോഗി ഹാളില്‍ നടന്ന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്വാനി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: