പാട്ന: ബീഹാറിലെ ഗോപാല്‍ഗഞ്ചിലെ പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 5 പേര് മരിച്ചു. 9 പേര്‍ക്ക് പരിക്കേറ്റു. ഗോപാല്‍ഗഞ്ചിലെ സസ്മുസ പഞ്ചസാര മില്ലില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുചായത്ത് കോട്ടില്‍ നിന്നുള്ള അര്ജുന് കുഷ്വഹ, ബാനി ഖജൂരിയിലെ കൃപ യാദവ്, പാദ്രുണയിലെ മുഹമ്മദ് ഷംസുദ്ദീന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി സൂപ്രണ്ടന്റ് ശശികാന്ത് മിശ്ര വ്യക്തമാക്കി. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.
അപകടം നടക്കുമ്പോൾ ഏകദേശം നൂറോളം തൊഴിലാളികള്‍ മില്ലിനകത്തുണ്ടായിരുന്നുവെന്നും ഇപ്പോഴും നിരവധി തൊഴിലാളികള്‍ മില്ലിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോയിലര്‍ ചൂടായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മില്ലിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: