പുനലൂര്‍: അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള യാത്രാവഴിയില്‍ ഉള്ള ദേവസ്ഥാനമാണ് കോടമലകളരി. അച്ചന്‍കോവില്‍ ക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ട് കാനനനടുവിലുള്ള ആരാധനാകേന്ദ്രമാണിത്.
മലദൈവങ്ങള്‍ കുടിയിരിക്കുന്ന ഈ സങ്കേതം അച്ചന്‍കോവില്‍ ക്ഷേത്രോത്സവത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന അന്നക്കൊടി സൂക്ഷിക്കുന്ന സ്ഥലംകൂടിയാണ്. മണികണ്ഠന്റെ പടയാളി എന്ന സ്ഥാനം ലഭിച്ച കോട്ടമലത്തേവരുടെ ആസ്ഥാനമാണ് ഈ കളരി. കേരളത്തിന്റെ അതിപ്രാചീനസംസ്കാരവുമായി ബന്ധപ്പെട്ട പടയണിയുടെ ഏതാനും ഭാഗം അതീവഹൃദ്യമായി ഇവിടെ അരങ്ങേറുന്നുണ്ട്. ഇവിടുത്തെ പൂജാരിയെ ഊരാളി എന്നാണ് വിളിക്കാറ്. കോന്നി ഐരവണ്‍ പുതിയകാവ് ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉള്ള ഹരിജന്വിഭാഗത്തില്പെടുന്നയാളാണ് പാരമ്പര്യമായി ഊരാളിയാകുന്നത്. പടയണി വഴിപാടിന് വിഭവങ്ങളായി 21 കരിക്കും, പഴം, ശര്‍ക്കര, താംബൂല സാമഗ്രികളും നിര്‍ബന്ധമാണ്. കൂടാതെ പായസം, കള്ള്, കറുപ്പ്, കഞ്ചാവ് എന്നീ ലഹരി സാധനങ്ങളും വിളക്കിന്നുമുന്നില് വയ്ക്കും.
വഴിപാട് ഒരുക്കിയാല്‍ ഊരാളി വര്‍ണ്ണനിറങ്ങളാല്‍ നിര്‍മ്മിച്ച തൊപ്പിയും അണിഞ്ഞ് കോമരം തുള്ളും. ഉത്സവത്തിനും തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുമൊക്കെ ദേവസ്ഥാനത്തു നിന്നും ഊരാളിയും കൂട്ടാളികളും അച്ചന്കോവില്നടയ്ക്ക് മുന്നില്‍ എത്തും. ഇനി 24ന് രഥോത്സവ നാളിലും ഇവര്‍ എത്തും. ആറടി നീളമുള്ള അന്നക്കൊടിയും അന്നത്തിന്റെ സ്വര്ണ്ണരൂപവും ചപ്രത്തില് വഹിച്ചുകൊണ്ടാണ് എത്തുക. ശിവനെ തേവരായി സങ്കല്പിച്ചാണ് ഇവിടെ പൂജ. അച്ചന്‍കോവില്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള മലനിരകളില്‍ ഇത്തരത്തില്‍ നിരവധി ദേവസങ്കല്പങ്ങള് നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: