ന്യൂദല്‍ഹി: രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താനാകാതെ സച്ചിന്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യ സഭ ഇന്നത്തേക്ക് പിരിഞ്ഞതിനാലാണ് സച്ചിന് തന്റെ കന്നി പ്രസംഗം നടത്താനാകാതെ പോയത്.
കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയണമെന്നു ആവശ്യപ്പെട്ടാണ് സച്ചിന് നോട്ടീസ് സമര്‍പ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാന്‍ സഭ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തുകയായിരുന്നു. രാജ്യം ഭാരത രത്ന ബഹുമതി നല്കി അദരിച്ച വ്യക്തിയാണ് സച്ചിനെന്നും അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ചെയറിലുണ്ടായിരുന്ന അധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം മൂര്‍ച്ഛിച്ചതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.
2012ലാണ് സച്ചിന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിധ്യം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ഇതിന് മുന്‍പ് സച്ചിന് സഭയിലെത്തിയിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും സച്ചിന് സഭയിലെത്താതിരുന്നതും ചര്‍ച്ചയായി. സച്ചിന് ഹാജര്‍ കുറവാണെന്ന വാര്‍ത്തകളും മടിയനായ രാജ്യസഭാംഗം എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: