മട്ടന്നൂര്‍: ബിജെപി നേതാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സിപിഎം ക്രിമിനലുകളില്‍ ഒരാളെപ്പോലും അറസ്റ്റു ചെയ്യാതെ പോലീസ്. ചൊവ്വാഴ്ച രാത്രിയില്‍ ശിവപുരം സ്റ്റേഡിയത്തിന് സമീപം വെച്ചാണ് ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി (39), കര്‍ഷകമോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പുളുക്കുവന്‍ ഗംഗാധരന് (56), മാലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.മോഹനന് (44), മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.അനീഷ് (36) മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.സുനില്‍കുമാര്‍ (34) എന്നിവരെ ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ തടഞ്ഞു നിര്‍ത്തി വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ സുനില്‍ കുമാര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റുള്ളവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ്. ശിവപുരം പടുപാറയില്‍ ബിജെപി പ്രവര്ത്തകന് സി.കെ.പ്രജീഷിനെ സിപിഎം കൊലയാളി സംഘം വളഞ്ഞിട്ടു മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ മാലൂര്‍ പോലീസ് അക്രമികളായ സിപിഎം കാരെ പിടികൂടുന്നതിന് പകരം മര്‍ദ്ദനമേറ്റ് അവശനിലയിലായ പ്രജീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതറിഞ്ഞ ബിജെപി നേതാക്കള്‍ മാലൂര്‍ സ്റ്റേഷനിലെത്തി മടങ്ങും വഴിയാണ് 60ലേറെ വരുന്ന സിപിഎം കൊലയാളി സംഘം നേതാക്കളെ തടഞ്ഞുനിര്‍ത്തി കൊലക്കത്തിക്കിരയാക്കാന്‍ ശ്രമിച്ചത്.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രജീഷിനെതിരെ കള്ളക്കേസ് ചാര്‍ത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ച മിടുക്ക് സിപിഎം ക്രിമിനലുകളുടെ കാര്യത്തില്‍ പോലീസ് കാണിക്കുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നേതാക്കള്‍ സിപിഎം നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്ന് പലരേയും ചോദ്യം ചെയ്ത ന്നു വരുത്തി വിട്ടയക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. തങ്ങളെ അക്രമിച്ച 13 ഓളം പേരെ തിരിച്ചറിയാന്‍ സാധിച്ചതായി ചികിത്സയില്‍ കഴിയുന്ന നേതാക്കള്‍ പോലീസിനോട് അറിയിച്ചിട്ടുണ്ട്.
വധശ്രമം നടന്ന സ്റ്റേഡിയപരിസരം, പടുപാറ, എരട്ടേങ്ങല്‍, പാലുകാച്ചിമല തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡു മടക്കമുള്ള പോലീസംഘം റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആറോളം കേന്ദ്രങ്ങളില്‍ പോലീസ് പിക്കറ്റ് എര്‍പ്പെടുത്തിയിട്ടുണ്ട്. നാല് മൊബൈല്‍ സ്ക്വാഡുകളും പുറമേ കോഴിക്കോട് റൂറലില്‍ നിന്നും കാസര്‍ഗോഡു നിന്നും കൂടുതല്‍ പോലീസെത്തിയിട്ടുണ്ട്. കേസന്വേഷണം ഊര്‍ജിതമാക്കിയതായും രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റു ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പേരാവൂര്‍ സിഐ കുട്ടികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: