കോട്ടയം: വിനോദ സഞ്ചാര മേഖലയില്‍ കോട്ടയത്തിന് കുതിപ്പ് നല്കാന് ആവിഷ്ക്കരിച്ച കച്ചേരിക്കടവ് വാട്ടര്‍ ഹബ്ബിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. രാജഭരണകാലത്ത് ജലഗതാഗതത്തിന്റെ കേന്ദ്രമായിരുന്ന ഈ ജെട്ടിക്ക് പുതിയ മുഖമാണ് കൈവന്നിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ജലഗതാഗത വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നാശോന്മുഖമായിരുന്ന ജെട്ടി പുതുക്കി പണിതതോടെ കോട്ടയത്തിന്റെ ടൂറിസം ഹബ്ബായി മാറാനുള്ള സാധ്യതയാണ് തുറന്ന് കിട്ടിയിരിക്കുന്നത്.
എട്ട് കോടി രൂപ ചെലവഴിച്ചാണ് വാട്ടര്‍ ഹബ്ബിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. 417 മീറ്റര്‍ നടപ്പാത, വാച്ച് ടൗവര്‍, ജലശുദ്ധീകരണ സംവിധാനം, ലഘുഭക്ഷണശാല,കുട്ടികളുടെ പാര്‍ക്ക്, മിനി പാര്‍ക്ക് , ഷോപ്പുകള്‍ എന്നിവ ജെട്ടിയിലുണ്ട്.50 സെന്റ് സ്ഥലത്താണ് ഹബ്ബ് ഒരുക്കിയിരി്ക്കുന്നത്. ഇതില്‍ 36 സെന്റ് ജലഗതാഗത വകുപ്പിന്റെയും 14 സെന്റ് ടൂറിസം വകുപ്പിന്റേതുമാണ്.വാട്ടര്‍ ഹബ്ബ് പൂര്‍ത്തിയാകുന്നതോടെ കുമരകം, ആലപ്പുഴ എന്നിവടങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാര സര്‍വീസുകള്‍ തുടങ്ങാന്‍ സാധിക്കും. കോട്ടയം – ആലപ്പുഴ ടൂറിസം ബോ്ട്ട് സര്‍വീസ് തുടങ്ങുന്നതിനായി എ.സി ബോട്ടിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ ബോട്ടില്‍ വിനോദ സഞ്ചാരികളെ കൂടാതെ സാധാരണ യാത്രക്കാര്‍ക്കും സഞ്ചരിക്കാം. വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി പ്രത്യേക സീറ്റുകളാണ് ഒരുക്കുന്നത്.
വാട്ടര്‍ ഹബ്ബ് നിലവില്‍ വന്നെങ്കിലും ജലയാനങ്ങള്‍ അടുക്കുന്നതിന് തടസ്സമായ പോള മാറ്റിയിട്ടില്ല. കൊടൂരാര്‍ പോള കൊണ്ട് നിറഞ്ഞിരിക്കുകയാണ്.കോട്ടയം – ആലപ്പുഴ യാത്രാ ബോട്ട് സര്‍വീസ് ആരംഭിച്ചെങ്കിലും ബോട്ട് ചാലില്‍ പോള നിറഞ്ഞിരിക്കുകയാണ്. സര്‍വീസിനെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്ന പോള നീക്കം ചെയ്യാതെ കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കില്ല. രണ്ടാം ഘട്ടത്തില്‍ പോള നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുണ്ടെന്നാണ് ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനായി പല ഏജന്‍സികളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കോട്ടയത്തിന്റെ രാജപൈതൃകം
രാജഭരണകാലം മുതല്‍ കച്ചേരിക്കടവ് ബോട്ട് ഗതാഗതത്തിന്റെ കേന്ദ്രമായിരുന്നു. തിരുവതാംകൂര്‍ മഹാരാജാവയായിരുന്ന മൂലം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് ജെട്ടി നിര്‍മ്മിച്ചത്. ആലപ്പുഴ, കൊല്ലം , എറണാകുളം എന്നിവടങ്ങളിലേക്ക് ഇവിടെ നിന്ന് ബോട്ട് സര്വീസുണ്ടായായിരുന്നു. എന്നാല്‍ റോഡ് ഗതാഗതം വികസിച്ചതോടെ ഈ സര്‍വീസുകള്‍ ക്രമേണ ഇല്ലാതെയായി. പ്രതാപം നഷ്ടപ്പെട്ട ബോട്ട് ജെട്ടിയുടെ പുനര്‍ നിര്‍മാണം തുടങ്ങിയത് 2015-ല്‍ ആണ്.പഴയ ബോട്ട് ജെട്ടിയിലുണ്ടായിരുന്ന ദിവാന് ടി.രാമറാവുവിന്റെ പേര് ആലേഖനം ചെയ്ത രാജമുദ്ര ഇങ്ങോട്ട് മാറ്റി സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: