സ്വന്തം ലേഖകന്‍കോട്ടയം : ചോരക്കളമായി മാറിയ നാലുവരി പാതയില്‍ അപകടമുണ്ടായാല്‍ പോലീസിന്റെ സഹായം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. ആറ് കിലോമീറ്റര്‍ അപ്പുറത്തുളള ചിങ്ങവനം പോലീസ് വന്നെങ്കില്‍ മാത്രമെ രക്ഷ കിട്ടൂ. വിളിപ്പാടകലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് ഉണ്ടെങ്കിലും ‘അതിര്‍ത്തി’ ലംഘിക്കാന്‍ അവര്‍ തയ്യാറല്ല. നഗരാതിര്‍ത്തിക്കുള്ളില്‍ അപകടമുണ്ടായ വിവരം അറിഞ്ഞാല്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്ത പോലീസിന്റെ ജനമൈത്രിയുടെ മുഖമാണ് അഴിഞ്ഞ് വീഴുന്നത്. റോഡില്‍ വീണ് മൃതപ്രായവരായി കിടക്കുന്നവരെ ആശുപ്രതിയിലും മറ്റും എത്തിക്കണമെങ്കില്‍ ചിങ്ങവനത്ത് നിന്ന് പോലീസ് ഓടിയെത്തേണ്ട അവസ്ഥക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നവീകരണം പൂര്‍ത്തിയായ ചിങ്ങവനം മുതല്‍ കോടിമത വരെ അപകടം പതിവായിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. യാത്രക്കാര്‍ക്ക് പരിക്കേറ്റ അപകടങ്ങള്‍ വേറെയും. റോഡില്‍ ഇന്നലെ സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച് യാത്രക്കാരന് പരിക്കേറ്റു. വൈകിട്ട് മൂന്ന് മണിയോടെ നടന്ന അപടകത്തില്‍പ്പെട്ട സ്കൂട്ടറും മാറ്റാന്‍ ഏറെ സമയം കഴിഞ്ഞാണ് ചിങ്ങവനം പോലീസ് എത്തിയത്. യാത്രക്കാരനെ അതുവഴി വന്ന ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് രാത്രി 9 മണിയോടെ സ്കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര് മരിച്ചിരുന്നു. ഈ അപകടത്തില്‍പ്പെട്ടവര്‍ ചോര വാര്‍ന്ന് റോഡില്‍ വീണ് കിടന്നിട്ടും പോലീസ് എത്തിയില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏതാനും മീറ്ററുകള്‍ അപ്പുറമുള്ള വെസ്റ്റ് പോലീസ് തിരിഞ്ഞ് നോക്കിയില്ല. അതുവഴി വന്ന മറ്റ് യാത്രക്കാര്‍ ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. എന്നാല്‍ രണ്ട് പേരുടെയും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അപകട വിവരം ക്രൈം സ്റ്റോപ്പറില്‍ അറിയിച്ചപ്പോള്‍ പോലീസ് പുറപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തക്ക സമയത്ത് പോലീസ് എത്തി അവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ അവരുടെ ജീവന് രക്ഷിക്കമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: