സംസ്ഥാനത്ത് സാങ്കേതിക ശാസ്ത്രസംബന്ധമായ നയരൂപീകരണത്തിനും എന്‍ജിനീയറിങ് ആസൂത്രണത്തിനും നേതൃത്വം നല്‍കാനായി മൂന്നു വര്‍ഷം മുന്‍പ് രൂപംകൊണ്ടതാണ് സാങ്കേതിക സര്‍വകലാശാല.
എന്‍ജിനീയറിങ് ശാസ്ത്രങ്ങള്‍, സാങ്കേതിക ശാസ്ത്രം, മാനേജ്മെന്റ് എന്നിവയിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പരിപാടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, എന്‍ജിനീയറിങ് കോഴ്സുകള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും അക്കാദമിക നിലവാരം വിലയിരുത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
എല്ലാ എന്‍ജിനീയറിങ് കോളജുകളെയും സ്വതന്ത്ര സര്‍വകലാശാലയുടെ കീഴിലാക്കിയാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കരുതി. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ മെമ്പര്‍ സെക്രട്ടറി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ പ്രഥമ വൈസ് ചാന്‍സലറായും നിയമിച്ചു. കൃത്യമായ അക്കാദമിക് കലണ്ടര്‍, മുറതെറ്റാതെ പരീക്ഷ, പേപ്പര്‍ലെസ് ഓഫീസ്, സ്റ്റാര്‍ട്ട് അപ്പുകള്‍…തുടങ്ങി പലതിനും തുടക്കം കുറിച്ച് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള സര്‍വകലാശാല പ്രതീക്ഷ നല്കി.
എല്ലാം ശരിയാക്കും എന്നുപറഞ്ഞ് അധികാരത്തിലെത്തിയവര്‍ സര്‍വകലാശാലയെ ശരിപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ വ്യക്തി താല്പര്യത്തിനും രാഷ്ട്രീയ നേട്ടത്തിനും മാത്രം സര്‍വകലാശാലയെ ഉപയോഗിക്കുന്നതിനോട് യോജിക്കാത്ത വൈസ് ചാന്‍സലര്‍ അനഭിമതനായി. സമരവും ഭീഷണിയും ആക്ഷേപവും. മനസ്സുമടുത്ത് വൈസ് ചാന്‍സലര്‍ പദവി രാജിവെച്ച ഡോ. കുഞ്ചെറിയ ‘ജന്മഭൂമി’ പ്രതിനിധിയോട് സംസാരിക്കുന്നു.
പ്രതീക്ഷ
വളരെ പ്രതീക്ഷയോടെയാണ് വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തത്. പലതും ചെയ്യാമെന്ന് കരുതി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നാം റാങ്കോടെയായിരുന്നു ബിരുദം. മദ്രാസ് ഐഐടിയില്‍നിന്നു ട്രാന്സ്പോര്ട്ടേഷന് എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ ഉന്നത പഠനം പൂര്‍ത്തിയാക്കി. ബെംഗളൂരു സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ്. സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ അധ്യാപകന്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, തിരുവനന്തപുരം കോളജ് പ്രിന്‍സിപ്പല്‍, എഐസിടിഇ മെബര്‍ സെക്രട്ടറി… അക്കാദമിക് രംഗത്തെ മൂന്നു പതിറ്റാണ്ടിലേറെയുള്ള അനുഭവം തുണയാകുമെന്ന് കരുതി.
ആഗ്രഹം
കുട്ടികളില്‍ പുതിയ കാഴ്ചപ്പാടുകളും നിലപാടുകളും കണ്ടെത്താന്‍ വഴിയൊരുക്കുംവിധം സ്കൂള്‍ തലം മുതല്‍തന്നെ വിദ്യാഭ്യാസം ഗവേഷണ തലത്തിലേക്ക് ഉയര്‍ത്തണം. അതിനായി അധ്യാപകരുടെ പ്രാഗത്ഭ്യം വര്‍ധിപ്പിക്കണം.
വിദ്യാര്‍ഥികളില്‍ ക്രിയാത്മകതയും പുത്തനാശയങ്ങളോടുള്ള അഭിനിവേശവും രൂപപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് ശക്തമായ ഉത്തരവാദിത്വമുണ്ട്. വിവര സാങ്കേതിക വിദ്യയില്‍ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നുണ്ടെങ്കില്‍ അധ്യാപകരും ഇതിന് ഉത്തരവാദികളാണ്. അറിവിലും വിജ്ഞാനത്തിലും അധ്യാപകരുടെ നവീകരണം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ്.
സമൂഹത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള യുവ എന്‍ജിനീയര്‍മാരെ സോഷ്യല്‍ എന്‍ജിനീയര്‍മാരാക്കുന്ന രീതിയില്‍ എന്‍ജിനീയറിങ് വിദ്യാഭ്യാസം മാറണം. ക്ലാസുകളില്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങളുടെ സാമൂഹ്യ ആവശ്യങ്ങളും സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് ലോകത്തെ മാറ്റിമറിക്കാമെന്ന ആത്മവിശ്വാസത്തോടെ വിദ്യാഭ്യാസം ചെയ്യണം. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയും.
ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വേണം. അക്കാദമിക വിഷയങ്ങള്‍ക്കു പുറമെ നാടകവും നൃത്തവും അടക്കമുള്ള മാനവിക വിഷയങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം
നടപടി
അക്കാദമിക് നിലവാരം മെച്ചമാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. അക്കാദമിക് പരിഷ്ക്കാരങ്ങള്‍ക്കായി പല നടപടികളും എടുത്തു. അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുകയായിരുന്നു ആദ്യം. അധ്യാപകരുടേയും മാനേജ്മെന്റുകളുടേയുമൊക്കെ എതിര്‍പ്പുണ്ടായെങ്കിലും നടപ്പിലാക്കി.
പരീക്ഷ നടത്തലും മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവുമൊക്കെ തീരുമാനിച്ചതുപോലെ നടത്താനായി. എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറിലാക്കിയതോടെ ഓഫീസ് പേപ്പര്ലെസാക്കി. ഇടപാടുകള്‍ എല്ലാം സുതാര്യമാക്കി. അക്കൗണ്ടന്റ് ഇല്ലാത്ത ഓഫീസാണ് സര്‍വകലാശാല. ക്ലാസ് മുറികള്‍ക്കുവെളിയിലുള്ള ലോകത്തെക്കുറിച്ച് ചിന്തിക്കാനും സമൂഹത്തില്‍ ഫലപ്രദമായി ഇടപെടാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രാധാന്യം നല്കി.
എതിര്‍പ്പ്
പരിഷ്കാരങ്ങളെ സ്വാശ്രയ മാനേജുമെന്റുകള്‍ സ്വാഭാവികമായി എതിര്‍ത്തു. കുത്തഴിഞ്ഞ സംവിധാനമാണ് അവരുടെ കച്ചവടത്തിനു സൗകര്യം എന്നതിനാലാണിത്. അധ്യാപക സമൂഹത്തിന്റെ എതിര്പ്പുകള്ക്ക്് കാരണം വ്യക്തിനിഷ്ഠമാണ്. കൂടുതല്‍ ഉത്തരവാദിത്വം കാട്ടാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അവര്‍ ആഗ്രഹിച്ചു.
രാഷ്ട്രീയ എതിര്‍പ്പാണ് മറ്റൊന്ന്്. കുറെ നിയമനങ്ങള്‍ നടത്തുക എന്നതുമാത്രമായിരുന്നു താല്പര്യം. പിഎസ്സി വഴി എന്നുപറഞ്ഞപ്പോള്‍ അതു സമ്മതമല്ല. മറ്റ് സര്‍വകലാശാലയില്‍നിന്ന് ചിലരെ കുടിയിരുത്തുക, ചിലരെ പിന്‍വാതിലിലൂടെ നിയമിക്കുക എന്നതാണ് ലക്ഷ്യം. അതിന് ഒപ്പം നില്‍ക്കാത്തതിനാല്‍ ശത്രുവായി.
അടച്ചുപൂട്ടല്‍
നാലിലൊന്ന് സീറ്റുകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് എതിര്‍പ്പുണ്ടാക്കി. നിലവാരമില്ലാത്തതും, പഠിക്കാന്‍ കുട്ടികളില്ലാത്തതുമായ കോളേജുകള്‍ അടച്ചുപൂട്ടാന്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) തീരുമാനിച്ചിരുന്നു.
കാല്‍ലക്ഷത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒരു വിദ്യാര്‍ത്ഥിപോലും പ്രവേശനം നേടാത്തവ 61, ഒരാള്‍മാത്രം പഠിക്കുന്നവ 66 എന്നീ ബാച്ചുകളുണ്ടായിരുന്നു. 236 ബാച്ചുകളില്‍ പത്തുകുട്ടികളില്‍ താഴെയാണുള്ളത്. കുട്ടികള്‍ കുറവായാല്‍ എഐസിടിഇ നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാനാവില്ലെന്നും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്നും വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്.
ഇയര്‍ഔട്ട്
ആദ്യവര്‍ഷം നിശ്ചിത ക്രെഡിറ്റ് കിട്ടാത്തവര്‍ക്ക് ഒരുവര്‍ഷം നഷ്ടമാവുന്ന ഇയര്‍ഔട്ട് കൊണ്ടുവന്നത് കുട്ടികളെ സഹായിക്കാനാണ്. എല്ലാ വിഷയങ്ങളും അവസാനം എഴുതിയെടുക്കാന്‍ ശ്രമിക്കുകയും, അതില്‍ പരാജയപ്പെടുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇത് ഒഴിവാക്കാനാണ് ഇയര്‍ഔട്ട് ഏര്‍പ്പെടുത്തിയത്. ആദ്യ രണ്ട് സെമസ്റ്ററുകളിലെ 45 ക്രെഡിറ്റുകളില്‍ 26 എണ്ണം ജയിക്കാത്ത വിദ്യാര്‍ത്ഥികളാണ് ഇയര്‍ഔട്ടായത്. 35 ക്രെഡിറ്റുകള്‍ ജയിക്കണമെന്ന വ്യവസ്ഥ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇളവുചെയ്ത് 26 ക്രെഡിറ്റുകള്‍ ആക്കി.
ഭാവി
ഭൂരിഭാഗം സ്വാശ്രയ മാനേജുമെന്റുകള്‍ക്കും കച്ചവടതാല്പര്യം മാത്രമാണ്. കുട്ടികളെ കിട്ടുക എന്നതല്ലാതെ അവര്‍ പഠിക്കണമെന്നോ ജയിക്കണമെന്നോ താല്പര്യമില്ല.എഞ്ചിനീയറിങ് പഠനത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ഏതെങ്കിലും പരിഷ്കാരങ്ങള്‍ കൊണ്ടുവന്നാല്‍ അതിനെ എതിര്‍ക്കും. ഈ നിലയില്‍ പോയാല്‍ പകുതിയോളം സ്വാശ്രയഎന്ജിനീയറിങ് കോളേജുകള്‍ അടച്ചുപൂട്ടേണ്ടി വരും. നടത്താന്‍ അറിയില്ല എന്നതാണ് കാരണം. നല്ല രീതിയില്‍ നടത്തിയാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: