പാലാ: ഗ്രീന്‍ ടൂറിസം പദ്ധതിയില്‍പ്പെടുത്തി നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി പാലായില്‍ തൂക്കുപാലം നിര്‍മ്മിക്കുന്നു. തൂക്കുപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നഗരസൗന്ദര്യം കൂടുന്നതിനൊപ്പം ടൂറിസം മേഖലയിലേക്കുള്ള പാലായുടെ ആദ്യ ചുവടുവെയ്പുമാകും അത്.
നഗര ഹൃദയത്തില്‍ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം തയ്യാറാക്കുന്നത്.
പാലത്തിനു പുറമെ അമിനിറ്റി സെന്ററും ചെറിയ പാര്‍ക്കും നടപ്പാതയും നിര്‍മിക്കും. ഗ്രീന്‍ ടൂറിസം പ്രോജക്ടിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററും ഇവിടെ ഉണ്ടാകും. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പാലത്തിന്റെ പ്രവേശനം. പാലായിലെ പ്രശസ്തമായ കുരിശുപള്ളിയുടെ മാതൃകയിലായിരിക്കും പാലത്തിന്റെ പ്രവേശന കവാടം. രണ്ടു മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. മീനച്ചിലാറിനോടും ളാലം തോടിനോടും ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക സ്ഥലം കെട്ടിയെടുത്താണ് പാര്‍ക്കും ഉദ്യാനവും ഇന്‍ഫര്‍മേഷന്‍ സെന്ററും നിര്‍മിക്കുന്നത്.
വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നടക്കാനായി വാക്ക് വേയും തയ്യാറാക്കും. കെട്ടിയെടുത്ത സ്ഥലത്ത് ഭൂമിക്കടയിലാണ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂ പോയിന്റുമുണ്ടാകും.
പാലത്തിന്റെയും പാര്‍ക്കിന്റെയും മനോഹാരിത വര്‍ധിപ്പിക്കാനായി രാത്രിയില്‍ പ്രത്യേക ലൈറ്റ് സംവിധാനവും ഒരുക്കും.
സായാഹ്നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്ക് ഉല്ലാസ്ഥലമൊരുക്കാനും ഉതകുംവിധമാണ് പദ്ധതി.
കെ.എം.മാണി മന്ത്രിയായിരുന്നപ്പോള്‍ ബജറ്റില്‍ ഇതിനായി 5കോടി രൂപ വകയിരുത്തിയിരുന്നു.
വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല എന്നീ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം തങ്ങള്പാറ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും എത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അമിനിറ്റി സെന്റര്‍ ഉപകാരപ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: