നാം അഞ്ച് കൊല്ലത്തില്‍ ഒരിക്കല്‍ നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാറുണ്ട്. ഈ പ്രതിനിധികള്‍ എംഎല്‍എ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ജനപ്രതിനിധികളെ നമുക്കു ചെന്ന് കാണാന്‍ ഒരിടം ഇന്നുണ്ടോ? ചിലര്‍ ഉണ്ടെന്ന് പറയും. തിരുവനന്തപുരത്തെ എംഎല്‍എ ഹോം, എംഎല്‍എ സ്യൂട്ടുകള്‍. സാധാരണ സമ്മതിദായകന് കാസര്‍കോട്ടുനിന്നു അവിടേക്ക് എത്തിപ്പെടാന്‍ പറ്റുമോ? ഈ ഇടം പൊതുവായിട്ടുള്ളതായിരിക്കേണ്ടതല്ലേ? ഈ വിധം ഒരു കേന്ദ്രം വേണ്ടതല്ലേ?
ഒരു വ്യക്തി ഒരുകൂട്ടം പൊതുജനങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഒരു പൊതുസ്ഥലം തന്നെ വേണം. സ്വന്തം വസതിയോ, ഹോട്ടല്‍ മുറിയോ ഉചിതമായ സ്ഥലം അല്ല.
നമ്മുടെ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രവര്‍ത്തനപരിധി ഒരു അസംബ്ലി മണ്ഡലത്തിന് തുല്യമാണ്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവുമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊതുജനങ്ങളും ഇടപഴകുന്നു. ഇതിനോടൊപ്പം എംഎല്‍എയുടെ കാര്യാലയവും ചേര്‍ന്നുപ്രവര്‍ത്തിച്ചാല്‍ ചലനാത്മകമായ ഒരു പൊതുജന സമ്പര്‍ക്കം ഇവിടെ ഉണ്ടാകും.
എംഎല്‍എയാല്‍ പൊതുജനങ്ങള്‍ക്ക് നിരവധി സേവനങ്ങള്‍ ലഭിക്കേണ്ടതായിട്ടുണ്ട്. ഈ സേവനങ്ങള്‍ യഥാസമയം പൊതുജനത്തിന് ലഭിക്കുന്നതിന് എംഎല്‍എയെ നേരില്‍ കാണാന്‍ നിശ്ചിത കാര്യാലയം വേണം. ഇതിന് അനുയോജ്യമായ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് വളപ്പു തന്നെ. നിലവില്‍ എംഎല്‍എയുടെ സ്റ്റാഫ് സര്‍ക്കാര്‍ ജീവനക്കാരില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഈ കാര്യാലയം തുടര്‍ച്ചയായി കൈമാറി സ്ഥിരംസംവിധാനം ആക്കാവുന്നതാണ്. നിലവിലെ എംഎല്‍എ കാലാവധി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ തുടര്‍നടപടി കാത്തുകിടന്ന ഫയലുകള്‍ അടുത്തയാള്‍ക്ക് കൈകാര്യം ചെയ്യാന്‍ ഇത് സഹായമാകും.
മുണ്ടേല പി.ബഷീര്‍
തിരുവനന്തപുരം
ഒട്ടും മോടി കുറഞ്ഞില്ല ഗുജറാത്തിന്
ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ അവിടെ ഉയര്‍ന്ന വെല്ലുവിളികള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഒന്നാമത് പ്രധാനമന്ത്രിയെ സംഭാവന ചെയ്ത നാട്ടില്‍ അദ്ദേഹം പ്രധാനമന്ത്രിയായതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്… പിന്നെ നോട്ട് നിരോധനവും ജിഎസ്ടിയും പട്ടേല്‍, ദളിത്, പിന്നാക്ക സമുദായ വിഷയങ്ങള്‍ എല്ലാം അരങ്ങേറിയിട്ടും മോദിയുടെ മോടിക്ക് കോട്ടം സംഭവിച്ചില്ലെന്നുള്ളത് അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ വേറിട്ടു നിര്‍ത്തുന്നു.
എതിര്‍പക്ഷത്ത് പ്രചാരണായുധങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. പാണ്ഡവര്‍ക്കെതിരെ കൗരവര്‍ അണിനിരന്നപോലെ ബിജെപിയെ മുഖ്യശത്രുവായി കണ്ടവരെ മുഴുവന്‍ മിത്രങ്ങളാക്കിയിട്ടും ഫലപ്രാപ്തിയിലേക്ക് എത്തിയില്ലെന്നുള്ളത് രാഷ്ട്രീയ തോല്‍വിയാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വോട്ട് ശതമാനം കൂടിയതും, സീറ്റ് കൂടുതല്‍ കിട്ടിയതുമായ ബുദ്ധിജീവി കാഴ്ചപ്പാടോടുകൂടിയ കണക്കുകൂട്ടലുകളുടെ രാഷ്ട്രീയമല്ല അറിയേണ്ടത്. അധികാരത്തിലെത്താന്‍ വേണ്ട കേവല ഭൂരിപക്ഷം നേടിയോ എന്നതു മാത്രമാണ്. അവിടെ ആര് അധികാരത്തില്‍ വന്നു എന്നതാണ് അവര്‍ രാഷ്ട്രീയവിജയമായി കണക്കാക്കുന്നത്.
വോട്ടിങ് മെഷീന് തിരിമറിയെ കുറ്റം പറയുന്നവര്‍, അവര്‍ ജയിച്ചുകയറിയ മണ്ഡലങ്ങളെ എന്തുകൊണ്ട് സംശയാസ്പദമായി കാണുന്നില്ല? ഇത് ജനങ്ങളുടെ വിധിയെഴുത്താണ്. മെഷീന് ജയിപ്പിച്ചതാണെന്നും പറഞ്ഞ് രാഷ്ട്രീയ ഒളിച്ചോട്ടം സാധ്യമല്ല. തുടര്‍ച്ചയായി ആറാം തവണയും സംസ്ഥാനത്ത് അധികാരത്തില്‍ വരികയും, ദേശീയ രാഷ്ട്രീയത്തിലെ ഭരണവിരുദ്ധ വികാരം ഒട്ടും പ്രകടമാകാതിരിക്കുകയും ചെയ്തത് ജനങ്ങള്‍ ഈ ഭരണം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. രാഹുല്‍ യുഗം തുടങ്ങിയോ എന്ന് വിധിയെഴുതാന്‍ സമയമായിട്ടില്ലെങ്കിലും ബിജെപി വിരുദ്ധ പ്രതിഷേധങ്ങള്‍ പൊള്ളയായ ആരോപണങ്ങളാണെന്ന് തെളിയിക്കുന്ന രീതിയിലേക്ക് ജനങ്ങള്‍ വിധിയെഴുതിയത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കഴിവുകേടായി വിലയിരുത്തും.
ഹിമാചലിലെ വിജയത്തെ മടുപ്പിന്റെ രാഷ്ട്രീയമായി വിലയിരുത്താമെങ്കിലും അവിടുത്തെ ഭൂരിപക്ഷം തെളിയിക്കുന്നതും കോണ്‍ഗ്രസിന് അനുകൂലമല്ല. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി പിടിമുറുക്കിയതിന്റെ ലക്ഷണങ്ങളാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വെറും നാലായി ചുരുങ്ങിയത്. അധികാരത്തില്‍ വന്നശേഷം സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചടക്കിയ ഒരു രാഷ്ട്രീയ അതികായന്റെ വീരപരിവേഷത്തിലേക്ക് മോദി ഉയര്‍ന്നു എന്നത് വിമര്‍ശകര്‍ക്കുള്ള താക്കീതാണ്. ഒരു ഏകാധിപത്യ ഭരണത്തിന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല.
അതുകൊണ്ടുതന്നെ ഇതിനെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ജനകീയ പ്രധാനമന്ത്രി എന്ന നിലയിലാണ് സ്വീകരിച്ചത് എന്നു മാത്രമേ വിലയിരുത്താന്‍ സാധിക്കൂ. എന്തായാലും ഒട്ടും മോടി കുറഞ്ഞില്ല ഗുജറാത്തിന്; 22 വര്‍ഷത്തിനിപ്പുറവും എന്നതാണ് സത്യം.
നവനീത്. എം, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: