പാര്‍ലമെന്റിന്റെ ഇരുസഭകളും ദിവസങ്ങളായി സ്തംഭിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ പേരിലാണ് പ്രതിപക്ഷ ബഹളം. ഡിസംബര്‍ 15ന് സഭ ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായ അഞ്ചു ദിവസമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്സഭയും രാജ്യസഭയും സ്തംഭിപ്പിച്ചത്.
ശീതകാല സമ്മേളനം ചേരാന്‍ വൈകുന്നു എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്തന്നെ തുടര്‍ച്ചയായി സഭാസമ്മേളനം തടസ്സപ്പെടുത്തുകയാണ്. പതിനാല് ദിവസമായി വെട്ടിക്കുറച്ച ശീതകാല സമ്മേളനത്തില്‍ ഇനി അവശേഷിക്കുന്നത് വെറും ഒന്‍പത് ദിനങ്ങള്‍ മാത്രമാണ്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചെന്നും അതിന് മോദി മാപ്പു പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ പാര്‍ലമെന്റിന് പുറത്തു നടത്തിയ പ്രസ്താവനകള്‍ സഭയില്‍ ചര്‍ച്ചചെയ്യുന്ന പതിവ് അപൂര്‍വ്വമാണ്. അത്തരം പ്രസ്താവനകളുടെ പേരില്‍ മാപ്പ് ആവശ്യപ്പെടുന്നതും അനുചിതമാണെന്ന് രാഷ്ട്രീയ കക്ഷികള്‍ക്കറിയാം.
എന്നിട്ടും പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ബഹളമുണ്ടാക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളെ മറയ്ക്കാനായി സഭയില്‍ ബഹളം വയ്ക്കുന്ന കോണ്‍ഗ്രസിന്റെ പതിവുരീതി തന്നെയാണ് ഇവിടെയും കാണുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളാണ് ഇപ്പോള്‍ ഇടതുപാര്‍ട്ടികള്‍. അവരുടെ ആചാര്യന് ലെനിന് പറഞ്ഞിരിക്കുന്നത് പാര്‍ലമെന്റ് പന്നിക്കൂടാണെന്നാണ്. ഇതിനനുസൃതമാണ് ഇക്കൂട്ടരുടെ ചെയ്തികളെന്ന് പറയാതെവയ്യ.
പാക്കിസ്ഥാനിലെ മുന്‍ വിദേശകാര്യമന്ത്രി കസൂരി, പാക് ഹൈക്കമ്മീഷണര്‍ എന്നിവര്‍ക്കായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ നടത്തിയ അത്താഴവിരുന്നില്‍ മന്‍മോഹന്‍സിങ് അടക്കം തെരഞ്ഞെടുത്ത വ്യക്തികളെ മാത്രം ക്ഷണിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ നടന്ന കോണ്‍ഗ്രസ്-പാക് വിരുന്ന് ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
ഗുജറാത്തിലെ പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മണിശങ്കര്‍ അയ്യര്‍ മോദിയെ ‘താഴ്ന്നവന്’ എന്ന പരാമര്‍ശം നടത്തിയതും, കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനി അടക്കം നിരവധി പേര് മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചതും അടക്കം നിരവധി സംഭവങ്ങളാണ് ഗുജറാത്തില്‍ അരങ്ങേറിയത്.
എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും സഭയിലേക്കെത്തിക്കാതെ ബിജെപി മിതത്വം പാലിക്കുമ്പോള്‍ ഗുജറാത്ത്, ഹിമാചല്‍ തോല്‍വിയുടെ നാണക്കേട് മറയ്ക്കാന്‍ അനാവശ്യ വിവാദങ്ങളുയര്‍ത്തി സഭ തടസ്സപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. രാജ്യസഭാ അധ്യക്ഷന്റെ കര്‍ശനമായ താക്കീതുപോലും കണക്കിലെടുക്കാതെ തുടരുന്ന കോണ്‍ഗ്രസിന്റെ സഭ തടസ്സപ്പെടുത്തല്‍ നാടകം സര്‍വ്വസീമകളും ലംഘിച്ചുകൊണ്ട് മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസിനെതിരായ ജനവികാരം കൂടുതല്‍ ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: