കട്ടപ്പന: നഗരസഭ പുതിയ ബസ്സ്റ്റാന്റില് നിന്ന് പോലീസ് സ്റ്റേഷന് വഴിയുള്ള റോഡിന്റെ വശങ്ങള് ഇടിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. ബസുകളടക്കം കടന്നുപോകുന്ന വഴി ശക്തമായ മഴയിലാണ് ഇടിഞ്ഞത്. മാസങ്ങള്‍ പിന്നിട്ടെങ്കിലും പുതുക്കി നിര്‍മ്മിക്കുവാനുള്ള നടപടി തുടരുകയാണെന്നാണ് അധികൃതരുടെ വാദം.
റോഡിന്റെ വശമിടിഞ്ഞ് നഗരസഭ സ്റ്റേഡിയത്തിലേക്കാണ് പതിച്ചിരിക്കുന്നത്. നഗരസഭ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ റോഡിന്റെ വശങ്ങളില് കല്കെട്ടുകള് നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദിവസേന ചെറുതും വലുതുമായ നിരവധി വാഹനങ്ങളും സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും കടന്നുപോകുന്ന വഴിയാണിത്. കൂടാതെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി കാല്‍നട യാത്രികരും ഇതുവഴി ബസ് സ്റ്റാന്ഡിലേയ്ക്കടക്കം കടന്നുപോകുന്നുണ്ട്. നിലവില്‍ റോഡിന്റെ വശങ്ങള് ഇടിഞ്ഞിരിക്കുന്നിടത്ത് റിബണ്‍ കെട്ടി മാത്രമാണ് അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മണ്ണിടിഞ്ഞ തിട്ടിനോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കല്ലിറക്കിയിരിക്കുന്നത് മൂലം ഇതുവഴി നടന്നുപോകുന്നതിനും പ്രയാസമാണ്. അപായ മുന്നറിയിപ്പ് വച്ചിട്ടുണ്ടെങ്കിലും ഇതും ഗുണം ചെയ്യുന്നില്ല. അടിയന്തിരമായി അധികാരികള്‍ റോഡിന്റെ വശം കെട്ടി യാത്രായോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: