കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തി ശാശ്വത സമാധാനം ഉണ്ടാക്കാനായി നടത്തിയ സമാധാന ചര്‍ച്ചകളും തീരുമാനങ്ങളും കടലാസിലൊതുങ്ങി. കണ്ണൂരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുളള സിപിഎം ആക്രമണങ്ങള്‍ തുടരുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബിജെപി- ആര്‍എസ്എസ്, സിപിഎം നേതാക്കളെ ഒന്നിച്ചിരുത്തിയും വെവ്വേറെയും ചര്‍ച്ചകള്‍ നടത്തി, സംഘടനാതലത്തില്‍ താഴെതട്ടില്‍ വരെ സമാധാന സന്ദേശം എത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
സിപിഎം അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയമായി നടത്തിയ ആക്രമണങ്ങളില്‍ ജില്ലയില്‍ മാത്രം ആറ് പ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് അംഗവിഹീനരായി. നൂറുകണക്കിന് പ്രവര്‍ത്തകരുടെ വീടുകളും കാര്യാലയങ്ങളും സ്ഥാപനങ്ങളും സിപിഎമ്മുകാര്‍ നശിപ്പിച്ചു. ഇത്രയേറെ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായിട്ടും ശാശ്വത സമാധാനം ആഗ്രഹിച്ച് ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുകയും തീരുമാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുകയുമായിരുന്നു ആര്‍എസ്എസ്. സമാധാനം ആഗ്രഹിക്കാത്ത സിപിഎം നേതൃത്വം ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ കാറ്റില്‍പറത്തി മുന്നോട്ട് പോകുകയാണ്.
പാര്‍ട്ടിയില്‍ നിന്നുണ്ടായ അടിയൊഴുക്കുകള്‍ക്ക് തടയിടുക, പാര്‍ട്ടിക്കകത്തെ വിഭാഗീയത അവസാനിപ്പിക്കുക, സ്വയം മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ പാര്‍ട്ടി അണികളിലെ വികാരം ശമിപ്പിക്കുക, ജയരാജന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ അണികളെ ഒറ്റക്കെട്ടായി നിര്‍ത്തുക തുടങ്ങിയവയാണ് ലക്ഷ്യം.
ഉന്നത നേതാക്കളെ ഉന്മൂലനം ചെയ്ത് പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കാനാണ് നീക്കം. ഭരണം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്ത്രീകളെന്നോ പ്രായപൂര്‍ത്തിയാകാത്തവരെന്നോ വ്യത്യാസമില്ലാതെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മേല്‍ കള്ളക്കേസു ചുമത്തിയും ജയിലിലടച്ചും മനോവീര്യം തകര്‍ക്കുകയാണ്. ഒരൊറ്റ ആക്രമണക്കേസുകളിലും സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനോ നിയമ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറാവുന്നില്ല.
ചൊവ്വാഴ്ച രാത്രി ആര്‍എസ്എസ് കതിരൂര്‍ മണ്ഡല് കാര്യവാഹിനെ സിപിഎം സംഘം വെട്ടി. കതിരൂരിലെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ രാത്രി പത്ത് മണിയോടെ മട്ടന്നൂര്‍ ശിവപുരത്ത് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ഉള്‍പ്പെടെയുളള അഞ്ച് ബിജെപി നേതാക്കള്‍ സഞ്ചരിച്ച കാറിന് ബോംബെറിഞ്ഞു. അഞ്ചു പേരേയും വെട്ടി. മാലൂരിലും കതിരൂരിലും ഉണ്ടായ സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒരാളുടെ കൈ അറ്റുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: