ചെന്നൈ: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം എവേ പോരാട്ടത്തിന്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്സി എതിരാളികള്‍.
കൊച്ചിയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. എതിരാളികളെ അവരുടെ തട്ടകത്തില്‍ ചെന്ന് തകര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് റെനെ മ്യൂലെന്‍സ്റ്റീനും പിള്ളേരും. അഞ്ച് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഏഴാമതാണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയായിരിക്കും ഇന്നും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുക. ഡിഫന്‍സീവ് മിഡ്ഫീല്ഡറുടെ റോളില്‍ കഴിഞ്ഞ കൡയില്‍ മിന്നിയ വെസ് ബ്രൗണും ഇന്നും കളി മെനയാന്‍ അതേ റോളിലുണ്ടാവും. വിങ്ങുകളിലൂടെയുള്ള ആക്രമണം മെനയാന്‍ സി.കെ. വിനീതും പെക്കൂസണും. സ്ട്രൈക്കറായി മാര്‍ക്ക് സിഫ്നിയോസും.
കഴിഞ്ഞ കളിയില്‍ ഗോളടിച്ച് ഫോമിലേക്ക് തിരിച്ചെത്തിയ വിനീതും രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞ സിഫ്നിയോസിലുമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍. അതേസമയം പരിക്കിന്റെ പിടിയിലായ ദിമിത്രി ബെര്‍ബറ്റോവും പ്രീതം കോട്ടാലും ഇന്നും ബ്ലാസ്റ്റേഴ്സ് നിരയില്‍ അണിനിരക്കില്ല. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ഇയാന്‍ ഹ്യൂമിന് ഇന്നും അതുതന്നെയായിരിക്കും സ്ഥാനം.
ഗോവക്കെതിരായ കളി ഒഴിച്ചുനിര്‍ത്തിയാല്‍ ടീം മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്ന് കോച്ച് റെനെ പറഞ്ഞു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോള്‍ നേടുന്നതിലും മുന്നേറ്റനിര കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റെനെ കൂട്ടിേച്ചര്‍ത്തു.
കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്. നിലവില്‍ ആറ് കളികളില്‍ നിന്ന് 4 ജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റുമായി മൂന്നാമതാണ്.
ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തില്‍ തൃപ്തനല്ലെന്നാണ് ചെന്നൈയിന് കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞത്. ചില മത്സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കളിക്കാര്‍ നടത്തുന്ന കഠിനാധ്വാനത്തില്‍ വളരെ സംതൃപ്തനാണെന്നും ജോണ്‍ ഗ്രിഗറി പറഞ്ഞു. ആദ്യ ജയം സ്വന്തമാക്കിയ നിലയില്‍ കരുത്താര്‍ജ്ജിച്ചുവരുന്ന കേരള ബ്ലാസറ്റേഴ്സിനെ നേരിടാനും അനൂകൂലമായ മത്സരഫലം ഉണ്ടാക്കാനും ചെന്നൈ ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: