ഇന്‍ഡോര്‍: ആദ്യ ട്വന്റി20 മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യ ഇന്ന് രണ്ടം അങ്കത്തിന്. ഇന്നും ജയിച്ച് ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ട്വന്റി 20യും സ്വന്തമാക്കാനാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ശ്രീലങ്കയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കില്‍ വിജയം അനിവാര്യം.
കഴിഞ്ഞ മത്സരത്തില്‍ 93 റണ്സിനായിരുരുന്നു ഇന്ത്യന്‍ വിജയം. ട്വന്റി20യുടെ ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമായിരുന്നു ഇത്. യുസ്വേന്ദ്ര ചാഹലിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ആദ്യകളിയില്‍ ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ബാറ്റ്സ്മാന്മാരും മികച്ച പ്രകടനം നടത്തിയിരുന്നു. അര്‍ദ്ധസെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍, വെടിക്കെട്ട് ബാറ്റിങ് നടത്തിയ മഹേന്ദ്രസിങ് ധോണി, മനീഷ് പാണ്ഡെ എന്നിവര്‍ മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
അതേസമയം തൊട്ടതെല്ലാം പിഴച്ചതിന്റെ ക്ഷീണത്തിലാണ് ശ്രീലങ്ക. നാല് പേര് മാത്രം കഴിഞ്ഞ മത്സരത്തില്‍ രണ്ടക്കം കടന്നപ്പോള്‍ മധ്യനിര പൂര്‍ണ്ണ പരാജയമായി. എങ്കിലും ഡിക്ക്വെല്ലയും ഉപുല്‍ തരംഗയും ആഞ്ചലോ മാത്യൂസും കുശല്‍ പെരേരയും ഉള്‍പ്പെടുന്ന ബാറ്റിങ് നിരയിലാണ് അവരുടെ പ്രതീക്ഷകള്‍. ഫെര്‍ണാണ്ടോ, ധനഞ്ജയ, ചമീര, തുടങ്ങിയവര്‍ ബൗളിങ്ങിലും മിന്നിയാല്‍ ലങ്കയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: