ശ്രീകണ്ഠപുരം: അനധികൃതവും നിയമാനുസൃതവുമായ ചെങ്കല്‍ ഖനനം ഗ്രാമത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്നു. ശ്രീകണ്ഠപുരം ചെങ്ങളായിയിലെ എടക്കുളം പ്രദേശത്താണ് നാടിന്റെ നിലനില്‍പ്പിനാകെ ഭീഷണി സൃഷ്ടിച്ചുകൊണ്ട് ചെങ്കല്‍ ഖനനം നടക്കുന്നത്. കല്ലുകൊത്തിയൊഴിഞ്ഞ കല്‍പ്പണകള്‍ പരിസ്ഥിതി ചൂഷണത്തിന്റെ ഭയാനകമായ കാഴ്ച്ചയായി മാറിയിരിക്കുകയാണ്. കൊച്ചുഗ്രാമത്തിന്റെ മുക്കാല്‍ ഭാഗവും കല്പ്പണകളാണ്. അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് ഈ പ്രദേശം. മുന്നൂറ് ഏക്കര്‍ സ്ഥലത്താണ് ഇത്തരം ഖനനം നടക്കുന്നത്. അതില്‍ ഭൂരിഭാഗവും അനധികൃത ചെങ്കല്പ്പണകളാണ്.
എടക്കുളത്തും സമീപപ്രദേശമായ വയക്കര, ചേപ്പറമ്പ്, ചുണ്ടപ്പറമ്പ് മേഖലകളില്‍ പൊതുവെ ലാറ്ററൈറ്റ് ചെങ്കല്‍ പ്രദേശമാണ്. മലബാറിലും കുടക് പ്രദേശത്തും കെട്ടിട ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ചെങ്കല്ലുകള്‍ കയറ്റിക്കൊണ്ടുപോകുന്നതും ഇവിടെ നിന്നാണ്. എടക്കുളം, വയക്കര, ചേപ്പറമ്പ്, ചുണ്ടപ്പറമ്പ് പ്രദേശങ്ങളെല്ലാം കൂടി ഏകദേശം അറുന്നൂറ്റി അമ്പത് ഹെക്ടറില്‍ ചെങ്കല്‍ ഖനനം നടക്കുന്നുണ്ട്. ഇതില്‍ പല പ്രദേശങ്ങളും മിച്ചഭൂമിയായിരുന്നു. ഇവ സ്വകാര്യവ്യക്തികള്‍ കൈയേറി ചെങ്കല്‍ ഖനനം നടത്തുന്നത് പ്രദേശത്ത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് മറിച്ച് വിറ്റ് ചെങ്കല്ക്കടത്ത് മാഫിയ കൊയ്യുന്നത് ലക്ഷണങ്ങളാണ്. ചെറുകിട ധാതു ഖനനത്തിന് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചതോടെയാണ് നേരത്തെ കൈയ്യിലാക്കിയ പെര്‍മിറ്റ് ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ചുവിറ്റ് അനധികൃത ചെങ്കല്ടത്ത് വ്യാപകമാക്കുന്നത്. ആദ്യം പെര്‍മിറ്റ് നേടിയവര്‍ സ്വന്തം ആവശ്യം കഴിഞ്ഞു അവശേഷിക്കുന്നവ വന്‍തുക ഈടാക്കി അനധികൃത ചെങ്കല്ക്കടത്തുകാര്ക്ക് മറിച്ച് വില്‍ക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി ചെങ്കല്‍ ഖനനം നടത്തുന്ന മാഫിയകളാണ് അനധികൃത പാസിന്റെ പ്രധാന ഉപഭോക്താക്കള്‍.
പെര്‍മിറ്റിന്റെ ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ചോദിക്കുന്ന വിലയാണ്. സര്‍ക്കാര്‍ഭൂമി കൈയ്യേറി അനധികൃത ഖനനം നടത്തുന്നവരാണ് മോഹിപ്പിക്കുന്ന വില നല്കി പെര്‍മിറ്റ് സ്വന്തമാക്കുന്നത്. നൂറുകണക്കിന് കല്ലുകളാണ് ഓരോ ലോറിയിലും കയറ്റി അയക്കുന്നത്. പോലീസുകാരുടെ ഭാഗത്തുനിന്ന് കര്‍ശന നടപടികളും പരിശോധനകളും ഇല്ലാത്തതും കടത്തുകാരായ മാഫിയകള്‍ക്ക് സൗകര്യമൊരുക്കുകയാണ്.
ദിവസേനയുള്ള ചെങ്കല്‍ ഖനനം കാരണം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പുറമെ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് പ്രദേശത്തുണ്ടാക്കുന്നത്. പല ജന്തുജാലങ്ങളും ഇല്ലാതായി, മരങ്ങള്‍ നശിച്ചു, അന്തരീക്ഷത്തില്‍ പൊടി പടര്‍ന്ന് സമീപവാസികള്‍ക്ക് വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ദിനംപ്രതി നൂറ് കണക്കിന് ചെങ്കല്‍ ലോറികള്‍ കടന്നു പോകുന്ന എടക്കുളം-ചെങ്കളായി റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. റോഡിന്റെ ശോചനീയവസ്ഥയ്ക്ക് കാരണവും ചെങ്കല്‍ ലോറികളുടെ സഞ്ചാരമാണെന്ന് സമീപവാസികള്‍ പറയുന്നു.
എടക്കുളം മേഖലയിലെ ഭൂരിഭാഗം സ്ഥലത്തും ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങളാണുള്ളത്. മഴക്കാലമാകുമ്പോള്‍ വെള്ളം കെട്ടിനിന്ന് അപകടങ്ങള്‍ ഉണ്ടാകുന്നതും സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഒരു ഗ്രാമത്തെത്തന്നെ ലോറിയില്‍ കയറ്റി നാടുകടത്തുകയാണിവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: