കോട്ടയം: ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്ത ഇമാമിനെതിരെ ഓള് ഇന്ത്യ ഇമാം കൗണ്‍സില്‍ നടപടി. ഇമാമിനെ ഇമാം കൗണ്‍സിലില്‍നിന്നും പുറത്താക്കി. കോട്ടയം സേട്ട് ജുമാ മസ്ജിദ് ചീഫ് ഇമാം സാദിഖ് മൗലവിക്കെതിരെയാണ് നടപടിയുണ്ടായത്. ജോസ് കെ. മാണി എംപി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. മാര്‍ മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്തയും പരിപാടിയില്‍ പങ്കെടുത്തു.
ഇമാം കൗണ്‍സിലിലെ തീവ്ര നിലപാടുള്ള ചിലരാണ് പുറത്താക്കലിന് പിന്നിലെന്നാണ് ആക്ഷേപം. കൗണ്‍സിലിനെ പോപ്പുലര്‍ഫ്രണ്ട് ഹൈജാക്ക് ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സാദിഖ് മൗലവി ഇമാം കൗണ്‍സിലിന്റെ ജില്ലാ കമ്മറ്റി അംഗംകൂടിയാണ്.
കോട്ടയം ടൗണ്‍ ഇമാം മുഹമ്മദ് സാഹിബ് മൗലവിയെ സസ്പെന്‍ഡ്് ചെയ്തതിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അപലപിച്ചു. മതേതരത്വം നിലനില്‍ക്കുന്ന നാട്ടില്‍ മതപുരോഹിതര്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. എല്ലാവരേയും ഒന്നിച്ചുകാണുക, എല്ലാ ആഘോഷങ്ങളും എല്ലാവരും ചേര്‍ന്ന് നടത്തുക എന്നതാണ് നാടിന്റെ പൈതൃകം. ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മതപുരോഹിതനെ സസ്പെന്‍ഡ് ചെയ്തത് വാട്സാപ്പിലും, ഫേയ്സ് ബുക്കിലും വന്ന കമന്റുകളുടെ അടിസ്ഥാനത്തിലാണ്.
എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുടെ വാട്സാപ്പിലും ഫെയ്സ് ബുക്കിലും വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഒരു ഇമാം പങ്കെടുത്ത പരിപാടിയെ തള്ളിപ്പറയേണ്ടി വന്നത്. ഈ നടപടി മതസൗഹാര്‍ദ്ദം തകരുന്നതിനേ ഉപകരിക്കൂ. ന്യൂനപക്ഷമോര്‍ച്ച നടത്തുന്ന ഇത്തരം പരിപാടികളില്‍ നിരവധി പുരോഹിതര്‍ പങ്കെടുത്തിട്ടുണ്ട്. ആരാണ് ഇവിടെ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതെന്നുള്ള വസ്തുത കേരളം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: