തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്ച്ചയക്ക് കാരണം സ്വാശ്രയ ലോബിയും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെന്ന് സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്. ഭൂരിഭാഗം സ്വാശ്രയ മാനേജുമെന്റുകള്‍ക്കും കച്ചവടതാത്പര്യം മാത്രമാണ്. കുട്ടികളെ കിട്ടുക എന്നതല്ലാതെ അവര്‍ പഠിക്കണമെന്നോ ജയിക്കണമെന്നോ ഇല്ല.
പഠനനിലവാരം മെച്ചപ്പെടുത്താന്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കും. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരും അവര്‍ക്കൊപ്പമാണ്. അക്കാദമിക് പരിഷ്കാരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മനസ്സുമടുത്താണ് വൈസ് ചാന്‍സലര്‍ പദവി വിടുന്നതെന്നും ഡോ. കുഞ്ചെറിയ ജന്മഭൂമിയോട് പറഞ്ഞു. ഒരു വര്‍ഷം കൂടി കാലാവധി ശേഷിക്കെ രാജിക്കത്ത് നല്കിയ കുഞ്ചെറിയ ഗവര്‍ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 31വരെ തുടരുകയാണ്.
ഭരണ പരിഷ്ക്കാരങ്ങളും ചിലര്‍ അട്ടിമറിക്കുന്നു. വ്യക്തിതാത്പര്യം മാത്രമാണതിനു പിന്നില്‍. സാങ്കേതികവിദ്യ വളര്‍ന്നതിനാല്‍ ജീവനക്കാരായി 50 പേര് മതി. സാങ്കേതിക സര്‍വകലാശാല അതു തെളിയിച്ചു. അത്രയും ജീവനക്കാരെ വച്ച് കൃത്യസമയത്ത് പരീക്ഷ നടത്താനും മാര്‍ക്ക്ലിസ്റ്റുകള്‍ നല്‍കാനും കഴിഞ്ഞു. കേരള സര്‍വകലാശാലയില്‍ 1,500 പേരാണുള്ളത്.
സാങ്കേതിക സര്‍വകലാശാലയിലും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനാണ് സര്‍ക്കാരിലെ ചിലര്‍ക്ക് താത്പര്യം. മറ്റ് സര്‍വകലാശാലയില്‍ നിന്ന് ചിലരെ കുടിയിരുത്തുക. ചിലരെ പിന്‍വാതിലിലൂടെ നിയമിക്കുക, എന്നതു മാത്രമാണ് ലക്ഷ്യം. പരിചയസമ്പന്നര്‍ എന്നു പറഞ്ഞ് മറ്റ് സര്‍വകലാശാലകളില്‍ നിന്ന് സീനിയര്‍ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. ആധുനികവത്ക്കരിച്ച സാങ്കേതിക സര്‍വകലാശാലയില്‍ അവരുടെ മികവ് പ്രയോജനകരമല്ല, മറിച്ച് ബാധ്യതയാകും.
നേരിട്ടു സംസാരിക്കുമ്പോഴും ചര്‍ച്ചകളിലും വിദ്യാഭ്യാസ മന്ത്രി അക്കാദമിക്-ഭരണ പരിഷ്ക്കാരങ്ങളെ പിന്തുണയ്ക്കും. പക്ഷേ, കാര്യത്തോടുക്കുമ്പോള്‍ മന്ത്രി നിസ്സഹായനാകും. എല്ലാത്തിലും രാഷ്ട്രീയം മാത്രം കാണുന്ന ചിലര്‍ പറയുന്നത് മാത്രം നടപ്പാകും, കുഞ്ചെറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: