ജറുസലം: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെ വോട്ടിനിട്ട് തള്ളിയ എക്യരാഷ്ട്രസഭയുടെ നടപടി അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ ഓഫീസാണ് ഈ വിവരം വ്യക്തമാക്കിയത്. ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്നും ഇക്കാര്യത്തില്‍ ഇസ്രയേലിനൊപ്പം നിന്ന മറ്റ് രാജ്യങ്ങളോട് നന്ദിയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന ജനറല്‍ അസംബ്ലിയുടെ അടിയന്തര യോഗത്തിലാണ് ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെ യുഎന്‍ വോട്ടിനിട്ട് തള്ളിയത്. അമേരിക്കയ്ക്കെതിരായ പ്രമേയം ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് പാസായത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നും സ്വമേധയാ വിട്ടുനിന്നു. പ്രമേയത്തെ ഇന്ത്യയും അനുകൂലിച്ചു.
ഡിസംബര്‍ ആറിനാണ് ട്രംപ് ജറുസലം പ്രഖ്യാപനം നടത്തിയത്. ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം ആറുമാസത്തിനകം ടെല്‍ അവീവില്‍നിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനും ഉത്തരവായി. ജറുസലമിലേക്കു എംബസി മാറ്റാന്‍ 1995ല്‍ യുഎസ് നിയമം പാസാക്കിയതാണ്. എന്നാല്‍, പിന്നീടു വന്ന പ്രസിഡന്റുമാരെല്ലാം എംബസി മാറ്റം പ്രത്യേക ഉത്തരവിലൂടെ നീട്ടിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: