സോള്‍: ലോകത്തെ വിറപ്പിച്ച വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന വാദം ഉത്തരകൊറിയ തള്ളി. ആക്രമണവുമായി ഉത്തരകൊറിയയെ ബന്ധിപ്പിക്കാന്‍ അമേരിക്ക നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുകയാണ്. അത് രാജ്യത്തിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച ഉത്തരകൊറിയ അമേരിക്കക്കെതിരെ തിരിച്ചും ആരോപണങ്ങളുന്നയിച്ചു. എല്ലാ സാമൂഹ്യ പ്രശ്നങ്ങളുടെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും ഉറവിടമായ അമേരിക്ക അകാരണമായി ഉത്തരകൊറിയയെ കുറ്റപ്പെടുത്തുകയാണെന്ന് ഉത്തരകൊറിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
2017ല്‍ ലോകത്തെ 150ഓളം രാജ്യങ്ങളില്‍ നടന്ന വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ 200,000 കമ്പ്യൂട്ടറുകളാണ് പ്രവര്‍ത്തന രഹിതമായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉത്തരകൊറിയയാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തള്ളിയാണ് ഉത്തരകൊറിയ ഇന്ന് മറുപടിയുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: