പോത്തന്‍കോട്: കോലിയക്കോട്ട് തെരുവുനായ്ക്കള്‍ മൂന്ന് ആടുകളെ ആക്രമിച്ച് കടിച്ചുകൊന്നു. കോലിയക്കോട് കലുങ്ക് ജംഗ്ഷനു സമീപം കടയില്‍വീട്ടില്‍ ആര്. ജയന്റെ ആടുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. പുലര്‍ച്ചെ രണ്ടിനാണ് സംഭവം.
ജയന്റ വീടിനു പുറകുവശത്തുള്ള തൊഴുത്തിലാണ് ആടുകളെ കെട്ടിയിട്ടിരുന്നത്. പുലര്‍ച്ചെ ആടിന്റെ നിലവിളികേട്ടാണ് ജയനും സമീപവാസികളും ഉണര്‍ന്നത്. വീടിനു പുറകുവശത്തെത്തി നോക്കുമ്പോഴേക്കും തെരുവുനായ്ക്കള്‍ ആടിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് കണ്ടത്. തുടര്‍ന്ന് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന മറ്റ് രണ്ടാടുകളെ വീടിനു സമീപത്തെ പറമ്പില്‍ നിന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ആടുകളുടെ കാലിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റപാടുണ്ട്. ഗുരുതരമായി പരിക്കേറ്റ ആട് ഉച്ചയോടെ മരിച്ചു. 35000 രൂപ വിലമതിയ്ക്കുന്ന രണ്ടുവര്‍ഷം പ്രായമുള്ള ഗര്‍ഭിണിയായ ആടും ഒന്‍പത് മാസമായ രണ്ടു ആടുകളെയുമാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. ജയന്റെ ഉപജീവന മാര്‍ഗമാണ് ഇതോടെ നഷ്ടപ്പെട്ടത്.
തെരുവ്നായ്ക്കളുടെ ആക്രമണത്തില്‍ പരിഭ്രാന്തരാണ് നാട്ടുകാര്‍. മാണിക്കല്‍ പഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടറെത്തി ആടുകളെ പരിശോധിച്ചു. കോലിയക്കോട്ടും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചതായും ഇവയ്ക്കെതിരെ മാണിക്കല്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: