പത്തനാപുരം: ശബരിമല തീര്‍ത്ഥാടകരോടുള്ള പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ അവഗണന തുടരുന്നു. അയ്യപ്പഭക്തര്‍ വിരിവയ്ക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍.
കല്ലുംകടവിലെ സാംസ്കാരിക നിലയത്തിന്റെ രണ്ടാം നിലയില്‍ ഇടത്താവളം ഒരുക്കിയിരുന്നങ്കിലും മുന്നറിയിപ്പില്ലാതെ പഞ്ചായത്ത് പൂട്ടി. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മണ്ഡലകാല തുടക്കത്തില്‍ സാംസ്കാരിക നിലയം ഇടത്താവളത്തിനായി പഞ്ചായത്ത് തുറന്നു കൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പോ, പകരം സംവിധാനങ്ങള്‍ ഒരുക്കാതെയും ഇടത്താവളം അടച്ചുപൂട്ടി. ഇതോടെ വഴിവക്കിലും, കടത്തിണ്ണകളിലും വിശ്രമിക്കേണ്ട ഗതികേടിലാണ് അയ്യപ്പന്‍ന്മാര്‍.
കാല്‍നടയായി വരുന്ന തീര്‍ത്ഥാടകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇടത്താവളം എന്ന് എഴുതി വച്ചിരിക്കുന്ന ബോര്‍ഡ് കണ്ട് വരുന്ന ഭക്തര്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ വിശ്രമിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം കിളിമാനൂരില്‍ നിന്നും കാല്‍നടയായി വന്ന സ്വാമിമാര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സമയം ഏറെ വൈകിയതിനാല്‍ വ്യത്തി ഹീനമായ സ്ഥലത്ത് ഉറങ്ങേണ്ടി വന്നു. അയ്യപ്പന്ന്മാരോട് അധികൃതര്‍ കാട്ടുന്ന നടപടിക്കെതിരെ പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടാണ് സംഘം മടങ്ങിയത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദിവസവും പത്തനാപുരം വഴി ശബരിമലയ്ക്ക് പോകുന്നത്. നഗരത്തിലൂടെ കല്ലുംകടവ് തോട് ഒഴുകുന്നതിനാല്‍ അവിടെ കുളിക്കാനുള്ള സൗകര്യവും പഞ്ചായത്തിന് ഒരുക്കാന്‍ കഴിയും. പുനലൂര്‍ കഴിഞ്ഞാല്‍ അടുത്ത ഇടത്താവളം പത്തനംതിട്ട ജില്ലയിലാണ്. എല്ലാ വര്‍ഷവും പഞ്ചായത്ത് ബജറ്റില്‍ 10 ലക്ഷത്തില്‍ കുറയാതെ തുക വകയിരുത്താറുണ്ടെങ്കിലും അത് വകമാറ്റി ചിലവഴിക്കുന്നതാണ് പത്തനാപുരം പഞ്ചായത്തിന്റെ പതിവ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: