തിരുവനന്തപുരം: സംഘര്‍ഷത്തെത്തുടര്‍ന്ന് കൗണ്‍സില്‍ കൂടാത്തതിനാല്‍ വിവിധ പദ്ധതികളുടെ അനുമതി കാത്ത് തിരുവനന്തപുരം നഗരസഭാ ഓഫീസില്‍ ഫയല്‍കൂമ്പാരം. കൗണ്‍സില്‍ കൂടാതായിട്ട് ഒരുമാസം പിന്നിട്ടു. നവംബര്‍ 18നായിരുന്നു അവസാനമായി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഇതിനകം മൂന്ന് കൗണ്‍സിലുകള്‍ കൂടാനുള്ള സമയമായെങ്കിലും യോഗം വിളിച്ചു കൂട്ടാന്‍ മേയര്‍ കൂട്ടാക്കുന്നില്ല.
കൗണ്‍സിലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് മേയര്‍ വി.കെ.പ്രശാന്ത് പട്ടികജാതി പീഡനനിയമപ്രകാരം കേസിലെ പ്രതിയായതിനാലാണ് കൗണ്‍സില്‍ കൂടുന്നത് അനിശ്ചിതമായി നീണ്ടു പോകുന്നത്. മേയര്‍ ജാമ്യം എടുത്തിട്ടുമില്ല. അംഗങ്ങളെ അഭിമുഖീകരിക്കാനുള്ള വൈഷമ്യം ആണ് യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ നിന്ന് മേയറെ പിന്തരിപ്പിക്കുന്നത്. ഡെപ്യൂട്ടി മേയറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചു ചേര്‍ക്കാമെങ്കിലും സിപിഐ അംഗമായതിനാല്‍ കൈവിട്ട കളിക്ക് മേയര്‍ തയ്യാറാകുന്നുമില്ല.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി മൂന്നുമാസമാണ് ബാക്കിയുള്ളത്. മാര്‍ച്ചിനു മുമ്പ് തീര്‍ക്കേണ്ട നിരവധി പദ്ധതികള്‍ കൗണ്‍സിലിനു മുന്നിലുണ്ട്. ഇത്തരത്തില്‍ സാധാരണ കൂടാറുള്ള കൗണ്‍സില്‍ യോഗങ്ങളെക്കാള്‍ അധികം യോഗങ്ങള്‍ ചേര്‍ന്നാലെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്കാന് സാധിക്കൂ.
സാധാരണ മാസത്തില്‍ രണ്ട് കൗണ്‍സില്‍ യോഗങ്ങളാണ് നടക്കുന്നത്. രാവിലെ അല്ലെങ്കില്‍ ഉച്ചകഴിഞ്ഞാണ് യോഗങ്ങള്‍ നടക്കാറ്. ഈ യോഗങ്ങളില്‍പ്പോലും അജണ്ടകള്‍ പൂര്‍ണമായും ചര്‍ച്ച ചെയ്യാനുള്ള സമയവും കിട്ടാറില്ല. പലതും അടുത്ത കൗണ്‍സിലിലേക്ക് മാറ്റി വയ്ക്കുന്നു. ഈമാസം അവസാനം യോഗം കൂടാനുള്ള നീക്കം നടക്കുന്നതായി അറിയുന്നു. ബ്രഹ്മാണ്ഡ അജണ്ടയായിരിക്കും ഉണ്ടാവുക. അതിനാല്‍ യോഗം പകല്‍ മുഴുവന്‍ കൂടണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: