മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി. ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ക്ക് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ നല്‍കിയിരുന്ന അനുമതിയാണ് കോടതി റദ്ദാക്കിയത്. ഉത്തരവിനെതിരെ ചവാന് നല്കിയ ഹരജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ രഞ്ജിത് മോര്, സാധന ജാദവ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
കൂടാതെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ഇല്ലെന്നും കോടതി അറിയിച്ചു. 2016 ഫെബ്രുവരിയിലാണു ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
പുതിയ തെളിവുകളുണ്ടെന്നു സിബിഐ കോടതിയില്‍ വാദിച്ചെങ്കിലും അവ ഹാജരാക്കാന്‍ കഴിഞ്ഞില്ല. കൂടാതെ സിബിഐ ഹാജരാക്കിയ തെളിവുകള്‍ ‘പുതിയ തെളിവുകള്‍’ ആണെന്നു കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2008 ഡിസംബര്‍ 2010 നവംബര്‍ കാലയളവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ചവാന് ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കാര്‍ഗില്‍ രക്തസാക്ഷികളായ സൈനികരുടെ വിധവകള്‍ക്കുവേണ്ടി നീക്കിവച്ച ഭൂമിയില്‍ നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ബന്ധുക്കള്‍ക്ക് മറിച്ചു നല്കി എന്ന ആരോപണമാണ് കേസിനാധാരം. മുംബൈയിലെ കൊളാബയില്‍ 6490 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കുവേണ്ടി നീക്കിവച്ചത്. ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി തുടക്കത്തില്‍ രൂപംകൊണ്ടത് ഇവര്‍ക്കു വേണ്ടിയാണ്. ആകെ 50 ഫ്ലാറ്റുകളാണുള്ളത്. അതില്‍ 40ശതമാനം സിവിലിയന്മാര്ക്ക് നല്‍കണമെന്ന് ചവാന് നിലപാടെടുത്തു. തുടര്‍ന്ന് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഫ്ളാറ്റ് സ്വന്തമാക്കാന്‍ രംഗത്തെത്തി.
മുന്‍ കരസേനാ മേധാവികളായ എന്‍.സി. വിജ്, ജനറല്‍ ദീപക് കപൂര്‍, മുന്‍ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശന്തനു ചൗധരി, മുന്‍ കേന്ദ്രമന്ത്രിയും ശിവസേനാ എം.പിയുമായ സുരേഷ് പ്രഭു തുടങ്ങി നിരവധി വി.വി.ഐ.പികള്‍ക്ക് ഇവിടെ ഫ്ളാറ്റുകള്‍ ലഭിച്ചു. വിവാദത്തെത്തുടര്‍ന്ന് എന്‍.സി. വിജും ദീപക്കപൂറും ഫ്ളാറ്റുകള്‍ തിരിച്ചു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: