തിരുവനന്തപുരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്ഷന് വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസി രണ്ട് ഡിപ്പോകള്‍ പണയം വെച്ചു. ഏറ്റുമാനൂര്‍, കായംകുളം ഡിപ്പോകളാണ് പണയം വച്ചത്. കൊല്ലം സഹകരണ ബാങ്കില്‍ 50 കോടി രൂപയ്ക്കാണ് ഡിപ്പോകള്‍ പണയം വച്ചത്. ലഭിച്ച പണമുപയോഗിച്ച് ഒരു മാസത്തെ പെന്ഷന് വിതരണം ചെയ്തു. ഇനി നാല് മാസത്തെ പെന്ഷന് കൂടി വിതരണം ചെയ്യാനുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയില്‍ പെന്ഷന് വിതരണം മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. പെന്‍ഷന്‍കാര്‍ ബസ് തടയല്‍ അടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഡിപ്പോ പണയം വെച്ച് ഒരു മാസത്തെ പെന്ഷന് വിതരണം ചെയ്തത്.
അധികാരത്തിലേറി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പങ്കെടുത്ത പരിപാടിയില്‍ 24 പേര് പെന്ഷന് കിട്ടാതെ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അവസ്ഥയില്‍ മാറ്റമൊന്നുമില്ല .
പെന്ഷന് സ്റ്റാറ്റിയൂട്ടറി ആണെന്നും സര്‍ക്കാര്‍ നേരിട്ടു നല്‍കണമെന്നും ഹൈക്കോടതി വിധിച്ചത് 2014 ല്‍ ആണ്. ഇതിനും നടപടിയൊന്നുമുണ്ടായില്ല. ഇടത് വലത് സര്‍ക്കാരുകള്‍ ഒരേ പോലെ കയ്യൊഴിയുമ്പോള്‍ കഷ്ടപ്പെടുന്നത് 42,000 പേരുടെ കുടുംബങ്ങളാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്വേഷണമുണ്ടായതോടെ ഇനിയെങ്കിലും തങ്ങളുടെ കാര്യം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: