ജയ്പൂര്‍: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നടപടി പാക്കിസ്ഥാന് അവസാനിപ്പിച്ചാന് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന് സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ പ്രവര്‍ത്തികള്‍ സൂചിപ്പിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
ഇന്ത്യപാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന് താര് മരുഭൂമിയില്‍ സൈന്യത്തിന്റെ ദക്ഷിണ കമാന്‍ഡ് സംഘടിപ്പിച്ച ‘ഹമേഷാ വിജയി’ പരിശീലനം നിരീക്ഷിക്കാനെത്തിയപ്പോഴാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം. തീവ്രവാദികളെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാന് അവസാനിപ്പിക്കണം. അപ്പോള്‍ മാത്രമേ ചര്‍ച്ച സാധ്യമാകൂ.
ഇന്ത്യയും സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കശ്മീരില്‍ തീവ്രവാദം വളര്‍ത്തുന്ന നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് റാവത്ത് കുറ്റപ്പെടുത്തി. ആര്‍മിയും അര്‍ധ സൈനിക വിഭാഗവും കശ്മീര്‍ പോലീസും കശ്മീരിലെ തീവ്രവാദം അടിച്ചമര്‍ത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. അത് തുടരുമെന്നും കരസേനാ മേധാവി പറഞ്ഞു.
പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടതാണ്. ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നുവെങ്കില്‍ പാക്കിസ്ഥാന് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
തീവ്രവാദമാണ് ഇന്ത്യയുടെ ആശങ്ക. അത് പാക്കിസ്ഥാന് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: