ചേര്‍ത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള 83-ാമത് ശിവഗിരി തീര്‍ത്ഥാടന കൊടിക്കയര്‍ പദയാത്ര ഇന്ന് ആരംഭിക്കും. ശീനാരായണ ഗുരുദേവന് കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന പദയാത്രയില്‍ നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കും.
ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന സംഘം യാത്രയെ അനുഗമിക്കും. ശിവഗിരിയിലെ തീര്‍ത്ഥാടന വേദിയില്‍ ധര്‍മപതാക ഉയര്‍ത്താനുള്ള കൊടിക്കയര്‍ നിര്‍മിക്കുന്നത് തിരുനല്ലൂര്‍ തെക്കേവെളിയില്‍ വി.എം. വാസപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വ്രതംനോറ്റ് പ്രത്യേകം സംഭരിക്കുന്ന ചകിരി ഉപയോഗിച്ച് കൊടിക്കയര്‍ നിര്‍മിച്ച് കളവംകോടം ക്ഷേത്രത്തില്‍ എത്തിക്കും.
രാവിലെ 10.30 ന് ചേരുന്ന സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. കളവംകോടം ക്ഷേത്ര ദേവസ്വം പ്രസിഡന്റ് സി.കെ. ഷാജിമോഹന്‍ അദ്ധ്യക്ഷനാകും. സ്വാമി വിശുദ്ധാനന്ദ കൊടിക്കയര്‍ കൈമാറും. ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിതാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എ.എം. ആരീഫ് എംഎല്‍എ സി.വി. കുഞ്ഞിക്കുട്ടന്‍ ജന്മശതാബ്ദി വര്‍ഷ പ്രഖ്യാപനം നടത്തും. ഗുരുധര്‍മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് ആര്. സുകുമാരന്‍ പദയാത്രാ അംഗങ്ങളെ ആദരിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസ്, നഗരസഭ ചെയര്മാന് ഐസക് മാടവന എന്നിവര്‍ പങ്കെടുക്കും.
29 ന് രാവിലെ വൈകിട്ട് ആറിന് ശിവഗിരിയില്‍ എത്തിച്ചേരും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ കൊടിക്കയര്‍ ഏറ്റുവാങ്ങി സമാധി മണ്ഡപത്തില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: