കുട്ടനാട്: ശുദ്ധജലപദ്ധതികള്‍ ഏറെയുയുണ്ടെങ്കിലും കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാക്കനി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് കുട്ടനാട് പദ്ധതിയിലെ വെളളം കിട്ടുന്നത്.
കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് തലവടിയില്‍ ട്രീറ്റ്മെന്റ് പഌന്റ് സ്ഥാപിച്ചെങ്കിലും പഌന്റ് പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ പോലും കുടിവെളളം കിട്ടുന്നില്ല. തലവടി, മുട്ടാര്‍, രാമങ്കരി, നീലംപേരൂര്‍, കൈനകരി, എന്നിവടങ്ങളില്‍ ഓവര്‍ ഹെഡ് ടാങ്കുകള്‍ നിര്‍മ്മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പമ്പിങ് ഇല്ല.
കുട്ടനാട്ടില്‍ സ്ഥാപിച്ച പൈപ്പുകള്‍ കാലഴക്കത്തില്‍ തകര്‍ന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോ ജനപ്രതിനിധികളോ ഒന്നും ചെയ്തില്ല. 70 കോടിയുടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല.
നിലവിലുളള സംവിധാനം മെച്ചപ്പെടുത്തി ശുദ്ധ ജലവിതരണം നടത്തുന്നതിന് പകരം വളളത്തിലും വാഹനങ്ങളിലും നടത്തുന്ന ജലവിതരണം നഷ്ടപ്പെടുത്തുന്നത് കോടികളാണ്.
സമുദ്റനിരപ്പില്‍ നിന്ന് താഴ്ന്നുകിടക്കുന്നതിനാല്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് ശുദ്ധജലം ശേഖരിക്കാന്‍ കുട്ടനാട്ടുകാര്‍ക്ക് സാധിക്കില്ല.
പൊതുടാപ്പുകളിലെ വെളളംതന്നെയാണ് ആശ്രയം. കുട്ടനാട് പാക്കേജില്‍ ആര്‍ഒ പഌന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പല പഞ്ചായത്തുകളും പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നതില്‍ താല്പര്യം കാട്ടിയില്ല. പദ്ധതി പ്രകാരം പണം കൊടുത്ത് കുടിവെളളം വാങ്ങേണ്ടിവരും.
കുട്ടനാട്ടിലെ പഞ്ചായത്തുകള്‍ക്ക് വേണ്ടത്ര വരുമാനം ഇല്ലാത്തതും തടസമായി.കുട്ടനാട്ടില്‍ നദീജലംശുദ്ധീകരിച്ച് കുടിവെളളമെത്തിക്കുന്നതിന് രൂപംകൊടുത്ത പദ്ധതി പൂര്‍ണ്ണതയിലെത്തിക്കുവാന്‍ കഴിഞ്ഞില്ല.
കടുത്ത വേനല്‍കാലം തുടങ്ങും മുന്‍പ് തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: