മുംബൈ : പതിനഞ്ചുകാരിയെ വിവാഹം ചെയ്തതിന് 53കാരനായ ബോംബെ ഹൈക്കോടതി അഭിഭാഷകന് അറസ്റ്റില്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിയമം (പോക്സോ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മറ്റൊരു 15 വയസ്സുകാരിയുടെ പിതാവ് കൂടിയായ ഇയാളെ പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞാഴ്ച അറസ്റ്റ് ചെയ്ത് പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
2014ല്‍ അഭിഭാഷകകന്റെ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് 2015ലാണ് പെണ്‍കുട്ടിയും തമ്മില്‍ വിവാഹിതരായത്. പെണ്‍കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും നിര്‍ബന്ധിച്ചാണ് വിവാഹം നടത്തിയത്. അഭിഭാഷകനെതിരെ പോക്സോ, ലൈംഗിക പീഡനം ഉള്‍പ്പെടെ വിവിധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗ്രാമത്തില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ അടുത്ത് അഭിഭാഷകന് വിവാഹാലോചനയുമായി എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പഠനം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാമെന്ന് ഇയാള്‍ അറിയിച്ചെങ്കിലും പ്രായാധിക്യം മൂലം പെണ്‍കുട്ടി വിസമ്മതിക്കുകയായിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം എതിര്‍ത്ത് 2015 ഏപ്രില്‍ 21ന് നിര്‍ബന്ധിച്ച് ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നു. അതേമയം അഭിഭാഷകന് പെണ്‍കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിക്കും പാരിതോഷികങ്ങളും മറ്റും നല്‍കിയാണ് വിവാഹം നടത്തിയതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: