കൊച്ചി: വിവാഹ ബ്യൂറോകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. ഇല്ലാത്ത ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കിയാണ് തട്ടിപ്പ്. പരാതികളെ തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ച വിവരശേഖരണം പാതിവഴിയില്‍ നിലച്ചു. ഇതോടെ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും തലപൊക്കി.
പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ വിളിക്കുന്നവര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങളടങ്ങിയ ഒരുകവര്‍ തപാലില്‍ അയയ്ക്കുന്നതിന്1000 രൂപ മുതല്‍ 2500 രൂപവരെയാണ് ഈടാക്കുന്നത്. കവറിലുള്ളത് കൂടുതലും വ്യാജമേല്‍വിലാസവും തെറ്റായ നമ്പറുമായിരിക്കും. വിവാഹം കഴിഞ്ഞവരുടെ വിവവരങ്ങളുമുണ്ടാകും. പരസ്യങ്ങളില്‍ നല്കിയ നമ്പറുകളില്‍ വിളിച്ചാലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നോ ശരിയാണോയെന്ന പരിശോധിക്കാനോ ആയിരിക്കും മറുപടി.
വീട്ടുകാര്‍ നേരിട്ട് പത്രങ്ങളില്‍ പരസ്യം നല്കിയാലും ഇതുപോലുള്ള ബ്യൂറോകള്‍ അതില്‍നിന്ന് നമ്പര്‍ എടുത്ത് വിളിക്കുന്നതാണ് മറ്റൊരു രീതി. തങ്ങളുടെ കൈയില്‍ നിരവധിപേരുടെ വിവരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാകും സംഭാഷണം. പണം നല്കിയാല് ആറുമാസം വരെ തുടര്‍ച്ചയായി വിവരങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ ആദ്യം നല്കിയ അതേ ആലോചനകളിലെ വിവരങ്ങള്‍തന്നെ മാറ്റിയും മറിച്ചും ഓരോ പുതിയ ഫോണ്‍ നമ്പറുകളുമായി വീണ്ടും വീണ്ടും അയച്ചുകൊടുത്താണ് തട്ടിപ്പ്.
ബ്യൂറോകള്‍ കൂടാതെ നിരവധി മാട്രിമോണിയല്‍ വെബ്സൈറ്റുകളും തട്ടിപ്പ് നടത്തുന്നുണ്ട്. ആറുമാസത്തേയ്ക്ക് നിശ്ചിത എണ്ണം പ്രൊഫൈലുകളുടെ ഫോണ്‍ നമ്പറുകള്‍ എടുക്കാമെന്നും ഇതിനായി 2500 രൂപ മുതല്‍ 5000 രൂപ വരെ അടയ്ക്കണമെന്നുമാണ് നിബന്ധന. ആറുമാസത്തില്‍നിന്ന് ഓരോ മാസം നീട്ടിെയടുക്കാന് വീണ്ടും പണം നല്‍കണം. വെബ്സൈറ്റുകളിലെ പ്രൊഫൈലുകളില്‍ അധികവും വ്യാജമാണ്.
മക്കളുടെ വിവാഹം സ്വപ്നം കാണുന്ന സാധാരണക്കാരായ മാതാപിതാക്കളാണ് ഇത്തരക്കാരുടെ കെണിയില്‍ വീഴുന്നത്. തട്ടിപ്പിനിരയാകുന്നവര്‍ നാണക്കേടുമൂലം വിവരം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. ഇതാണ് നടപടികളില്‍ നിന്ന് പോലീസിനെയും പിന്തിരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: