ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണം ശക്തമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അറിയിച്ചു.
യുപിഎ സര്‍ക്കാര്‍ തുടരുന്നതിനോട് തങ്ങള്‍ക്കും യോജിപ്പില്ലെന്നും അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഒരുക്കമാണെന്നും ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. വിദേശനിക്ഷേപം, ഡീസല്‍ വില വര്‍ധന, പാചകവാതക സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം തുടങ്ങിയ തീരുമാനങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവരും. “പൊതുതെരഞ്ഞെടുപ്പ് അടുത്ത മാര്‍ച്ചില്‍ നടക്കുമെന്ന് കേള്‍ക്കുന്നു. അവിശ്വാസ പ്രമേയത്തിന് ഞാന്‍ ഒരുക്കമാണ്”, മമത പറഞ്ഞു.
യുപിഎ സര്‍ക്കാരിനെ പിന്തുണക്കരുതെന്ന് അവര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. സാധാരണ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ അടുത്തമാസം മുതല്‍ രാജ്യവ്യാപക പ്രചരണം ആരംഭിക്കാനും ടിഎംസി തീരുമാനിച്ചു. ഇതിന് മുന്നോടിയായി അടുത്തമാസം 19, 20 തീയതികളില്‍ ദല്‍ഹിയില്‍ 48 മണിക്കൂര്‍ ധര്‍ണ സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതോടനുബന്ധിച്ച് ധര്‍ണ്ണകള്‍ നടത്തും.
പക വീട്ടുന്ന സ്വഭാവമാണ് യുപിഎ സര്‍ക്കാരിനുള്ളത്. എതിരാളികളെ ലക്ഷ്യമിടാന്‍ സിബിഐയെ ദുരുപയോഗിക്കുന്നു. ജനം പ്രതിഷേധിച്ചാല്‍ അവരെയും സിബിഐയെ കാട്ടി ഭീഷണിപ്പെടുത്തും. “എനിക്കൊന്നിനെയും പേടിയില്ല. ജയിലില്‍ പോകാനോ മരിക്കാനോ ഭയമില്ല. വെടിയുണ്ടകളെ നേരിട്ടുകൊണ്ട് റോഡുകളിലും പൊരിവെയിലത്തും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്, മമത വ്യക്തമാക്കി.
അതിനിടെ യുപിഎ സര്‍ക്കാരിനെതിരെ പ്രമുഖ ഘടകകക്ഷിയായ ഡിഎംകെയും തിരിയുന്നു. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിനെതിരെയുള്ള നീക്കം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന പ്രമേയത്തെ പിന്തുണക്കുമെന്ന് യുപിഎയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകകക്ഷിയായ ഡിഎംകെ വ്യക്തമാക്കി. ഡിഎംകെ തീരുമാനത്തിന് തൊട്ടുപിന്നാലെ രണ്ട് എംപിമാരുള്ള ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചു.
യുപിഎ സര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ടാണ് വിദേശ നിക്ഷേപ പ്രശ്നത്തില്‍ ഡിഎംകെയുടെ നയം പരസ്യമാക്കിയത്. ലോക്സഭയില്‍ 18 അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. വിദേശ നിക്ഷേപ തീരുമാനം പുനഃപരിശോധിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചതിന് പിന്നാലെയുള്ള ഡിഎംകെ തീരുമാനം യുപിഎയെ ഞെട്ടിച്ചിരിക്കയാണ്. ഇന്നലെ ചേര്‍ന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കാനുള്ള തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിനുള്ള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധി വ്യക്തമാക്കി. യുപിഎ സര്‍ക്കാരില്‍ പുനഃസംഘടനയുണ്ടായാല്‍ തങ്ങളുടെ പ്രതിനിധികളുടെ ഒഴിവ് നികത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പേരില്‍ ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുണാനിധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. എഫ്ഡിഐ തീരുമാനം നടപ്പാക്കാനുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനവും ചിലര്‍ക്ക് അതിനോടുള്ള എതിര്‍പ്പും ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുമെന്നതിനാല്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡീസല്‍ വിലവര്‍ധനയടക്കമുള്ള ചില യുപിഎ തീരുമാനങ്ങളെ കരുണാനിധി നേരത്തെ വിമര്‍ശിച്ചിരുന്നെങ്കിലും ഉറച്ച നിലപാടെടുക്കാന്‍ തയ്യാറായിരുന്നില്ല. ജനവിരുദ്ധ തീരുമാനങ്ങളോടുള്ള വിരുദ്ധ നിലപാട് അടുത്തയിടെ ചേര്‍ന്ന യുപിഎ ഏകോപന സമിതി യോഗത്തില്‍ ഡിഎംകെ പ്രതിനിധി അറിയിച്ചിരുന്നതായും കരുണാനിധി അവകാശപ്പെട്ടു.
ഇതിനിടെ, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ അധ്യക്ഷതയിലുള്ള ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതാന്ത്രിക്)യും യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് പിന്തുണ പിന്‍വലിക്കുന്നതായുള്ള കത്ത് നല്‍കുമെന്നും പാര്‍ട്ടിയുടെ പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി പ്രദീപ് യാദവും ലോക്സഭാംഗം അജയകുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശ നിക്ഷേപം, ഡീസല്‍ വിലവര്‍ധന, എല്‍പിജി സിലിണ്ടര്‍ നിയന്ത്രണം തുടങ്ങിയവക്കെതിരെയാണ് തങ്ങളുടെ നിലപാടെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ ഭൂരിപക്ഷം 306 ആയി കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: