ആറന്മുള: ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ച തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുവരെ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തങ്കയങ്കി ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുവച്ചു.
രാവിലെ ഏഴരയോടെ ആരംഭിച്ച രഥഘോഷയാത്ര രാത്രി ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തി. ഇന്ന് രാവിലെ എട്ടിന് പ്രയാണം ആരംഭിക്കും. രാത്രി എട്ടിന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി സമാപിക്കും. നാളെ രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രത്തിലെത്തും.
25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. പമ്പയില്‍ നിന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും.
ക്ഷേത്രത്തിനുള്ളില്‍ എത്തിക്കുന്ന തങ്കയങ്കി പേടകം തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി.ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങി നടയടച്ച് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാന നടത്തും. 26ന് രാവിലെ 11.04നും 11.40നും മധ്യേനടക്കുന്ന മണ്ഡലപൂജാസമയത്ത് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: